കൊച്ചി : കിഴക്കമ്പലത്ത് അതിഥിതൊഴിലാളികൾ ഉണ്ടാക്കിയ സംഘർഷത്തിൽ കസ്‌റ്റഡിയിലുള്ള 156 പേരുടെയും അറസ്‌റ്റ് രേഖപ്പെടുത്തി. ഇന്നലെ അറസ്‌റ്റിലായ 24 പേരെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കി. പ്രതികള്‍ക്കെതിരെ വധശ്രമം ഉൾപ്പെടെ 11 വകുപ്പുകള്‍ ചുമത്തി. പരിക്കേറ്റ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുകള്‍ ചുമത്തിയത്. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്താനൊരുങ്ങുകയാണ് പൊലീസ്. രണ്ട് കേസുകളിലായാണ് അറസ്‌റ്റ്. അക്രമിസംഘം ശ്രമിച്ചത് പൊലീസ് ഇൻസ്‌പെക്‌ടറെ വധിക്കാനെന്നാണ് റിമാൻഡ് റിപ്പോർട്ട്. എസ്‌എച്ച്‌ഒ അടക്കമുള്ള പൊലീസിനെ ആക്രമിച്ചത് 50 ലധികം പേരാണെന്ന് റിപ്പോർട്ടിലുണ്ട്. പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും സംഘത്തിലുള്ളവർ തയ്യാറായില്ല.
അതേസമയം ആക്രമണത്തില്‍ പരിക്കേറ്റ സിഐ ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ നിലവില്‍ ചികിത്സയിലാണ്. കിറ്റെക്‌സ് ജീവനക്കാര്‍ പൊലീസിനെ അക്രമിച്ച സംഭവത്തില്‍ സ്ഥാപനത്തിലെ കൂടുതല്‍ ഇതരസംസ്ഥാന ജീവനക്കാര്‍ക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘം കണക്കാക്കുന്നത്.