Breaking News

ഇന്ത്യ 325ന് പുറത്ത്, പത്തിൽ പത്തും നേടി അജാസ് പട്ടേൽ

മുംബൈ:ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 325 റണ്‍സിന് എല്ലാവരും പുറത്ത്. 150 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് ഇന്ത്യന്‍ ടോപ്പ് സ്കോറര്‍.അക്സര്‍ പട്ടേല്‍ (52), ശുഭ്മന്‍ ഗില്‍ (44) എന്നിവരും ഇന്ത്യക്ക് വേണ്ടി തിളങ്ങി. ഇന്ത്യയുടെ വിക്കറ്റുകളെല്ലാം വീഴ്ത്തിയത് ഇന്ത്യന്‍ വംശജന്‍ അജാസ് പട്ടേലാണ്. ഇതോടെ ഇംഗ്ലണ്ട് താരം ജിം ലേക്കറിനും ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയ്ക്കും ശേഷം ഒരു ഇന്നിംഗ്സില്‍ 10 വിക്കറ്റ് വീഴ്ത്തുന്ന താരമായി അജാസ് മാറി.

മായങ്ക് അഗര്‍വാളും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 80 റണ്‍സിന്‍്റെ കൂട്ടുകെട്ടുയര്‍ത്തി. കെയില്‍ ജമീസണും ടിം സൗത്തിയും ചേര്‍ന്ന പേസ് സഖ്യത്തെ ഫലപ്രദമായി നേരിട്ട ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഇടക്കിടെ ബൗണ്ടറി ഷോട്ടുകളും കണ്ടെത്തി. സ്പിന്നര്‍മാര്‍ പന്തെടുത്തതോടെ റണ്‍ റേറ്റ് കുറഞ്ഞു. ഏറെ വൈകാതെ കൂട്ടുകെട്ട് തകരുകയും ചെയ്തു. ഗില്ലിനെ റോസ് ടെയ്‌ലറുടെ കൈകളിലെത്തിച്ച അജാസ് ന്യൂസീലന്‍ഡിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. തന്‍്റെ അടുത്ത ഓവറില്‍ പൂജാരയെയും കോലിയെയും പൂജ്യത്തിനു പുറത്താക്കിയ അജാസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. മൂന്ന് ഓവറുകള്‍ക്കിടയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സ് എന്ന നിലയില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.

നാലാം വിക്കറ്റില്‍ മായങ്ക് അഗര്‍വാളിനു കൂട്ടായി ശ്രേയാസ് അയ്യര്‍ എത്തിയതോടെ ഇന്ത്യ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി. ചായയ്ക്ക് മുന്‍പുള്ള അവസാന ഓവറില്‍ ഒരു ബൗണ്ടറിയിലൂടെ തന്‍്റെ അഞ്ചാം ടെസ്റ്റ് ഫിഫ്റ്റി മായങ്ക് കുറിച്ചു. കൃത്യം 80 റണ്‍സിന്‍്റെ കൂട്ടുകെട്ടിനൊടുവില്‍ ശ്രേയാസ് മടങ്ങി. 18 റണ്‍സെടുത്ത താരത്തെ അജാസ് പട്ടേല്‍ ടോം ബ്ലണ്ടലിന്‍്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ക്രീസിലെത്തിയ വൃദ്ധിമാന്‍ സാഹയും ക്രീസില്‍ ഉറച്ചു. മായങ്കിന് ഉറച്ച പിന്തുണ നല്‍കിയ താരം ഇന്ത്യയെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്താതെ സംരക്ഷിച്ചു. ഫിഫ്റ്റിക്ക് പിന്നാലെ കൂടുതല്‍ ബൗണ്ടറികള്‍ കണ്ടെത്തിയ മായങ്ക് കൂടുതല്‍ ആക്രമണോത്സുക ബാറ്റിംഗാണ് കാഴ്ചവച്ചത്. ഡാരില്‍ മിച്ചലിനെ ബൗണ്ടറിയടിച്ച്‌ അഗര്‍വാള്‍ തന്‍്റെ നാലാം ടെസ്റ്റ് സെഞ്ചുറി തികച്ചു.

4 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി ആരംഭിച്ചത്. 3 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്ബോഴേക്കും സാഹ (27) മടങ്ങി. 64 റണ്‍സിന്‍്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷമാണ് താരം മടങ്ങിയത്. അടുത്ത പന്തില്‍ അശ്വിനും (0) പുറത്ത്. സാഹ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയപ്പോള്‍ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡായി. ഏഴാം വിക്കറ്റില്‍ മായങ്കിനൊപ്പം അക്സര്‍ പട്ടേല്‍ ക്രീസില്‍ ഉറച്ചു. ആക്രമണോത്സുക ബാറ്റിംഗ് കാഴ്ച വച്ച മായങ്ക് 150 റണ്‍സെടുത്തയുടന്‍ പുറത്തായി. അക്സറിനൊപ്പം ഏഴാം വിക്കറ്റില്‍ 67 റണ്‍സാണ് മായങ്ക് കൂട്ടിച്ചേര്‍ത്തത്. മായങ്കിനെ ടോം ബ്ലണ്ടല്‍ പിടികൂടി. മായങ്ക് പുറത്തായതിനു ശേഷം ജയന്ത് യാദവിനെ കൂട്ടുപിടിച്ച അക്സര്‍ പട്ടേല്‍ ടെസ്റ്റ് കരിയറിലെ തന്‍്റെ ആദ്യ ഫിഫ്റ്റി തികച്ചു. പിന്നാലെ, 52 റണ്‍സെടുത്ത താരം വിക്കറ്റിനു മുന്നില്‍ കുരുങ്ങി. ജയന്ത് യാദവ് (12) രചിന്‍ രവീന്ദ്രയ്ക്ക് ക്യാച്ച്‌ സമ്മാനിച്ച്‌ മടങ്ങി. രചിന്‍ രവീന്ദ്രയുടെ കയ്യില്‍ തന്നെ അവസാനിച്ച സിറാജ് അജാസിന്‍്റെ 10ആം വിക്കറ്റായി മടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top