കൊച്ചി:ഡിജിപിയും എഡിജിപിയും വ്യാജപുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയായ മോന്‍സന്‍റെ വീട് സന്ദര്‍ശിച്ചത് അനിത പുല്ലയിലിന്‍റെ ക്ഷണപ്രകാരമെന്ന് സര്‍ക്കാര്‍. ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അനിത പുല്ലയില്‍ ആണ് മോന്‍സനെ ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത്. അനിത പുല്ലയിലിന്‍റെ മൊഴിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പുരാവസ്തുക്കള്‍ കാണാനാണ് ലോക്നാഥ് ബഹ്റയെ ക്ഷണിച്ചത്. മോന്‍സന്‍ കേസില്‍ പൊലീസുകാര്‍ പ്രതികളായിട്ടില്ല. ഐജി ലക്ഷ്മണിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രത്യേകസംഘം കേസിന്‍റെ എല്ലാവശങ്ങളും പരിശോധിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
മുന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ എന്തിനാണ് മോന്‍സണിന്റെ വീട്ടില്‍ പോയതെന്ന് ഹൈക്കോടതി ചോദിച്ചു.മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നല്‍കിയെന്ന വാദം തെറ്റല്ലേയെന്നും കോടതി ആരാഞ്ഞു. പൊലീസ് മേധാവിയും എ ഡി ജി പിയും വെറുതെ മോന്‍സണിന്റെ വീട്ടില്‍ പോകുമോയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
മോന്‍സണിനെക്കുറിച്ച് ആര്‍ക്കാണ് സംശയം തോന്നിയത്. എ ഡി ജി പി മനോജ് എബ്രഹാമിനാണോ തോന്നിയതെന്ന് വ്യക്തമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പുരാവസ്തു രജിസ്‌ട്രേഷന്‍ ഉണ്ടോ എന്നതാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ആദ്യം അന്വേഷിക്കേണ്ടതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
സോഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇന്റലിജന്‍സ് അന്വേഷണം നടന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആരാണ് സോഴ്‌സ് എന്ന് വ്യക്തമാക്കണമെന്നും, ചോദ്യം ഉന്നയിക്കുന്നതിന് വ്യക്തമായ കാരണമുണ്ടെന്നും ഹൈക്കോടതി അറിയിച്ചു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)