തിരുവനന്തപുരം: സംസ്ഥാനത്തെ റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും പൊതുനിയമം വേണമെന്ന് നിയമപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ. റസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് കോര്‍പ്പറേഷന്‍, ജില്ല, സംസ്ഥാന തലങ്ങളില്‍ ഫെഡറേഷനുകള്‍ വേണം. നിയമത്തിന്റെ കരട്, കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.
പ്രതിമാസ നിക്ഷേപ പദ്ധതികളും ലഘുനിക്ഷേപ പദ്ധതികളും ചെറുകിട വായ്പകളും നല്‍കാന്‍ അസോസിയേഷനുകളെ അനുവദിക്കണം. അംഗങ്ങളുടെ കെട്ടിട നികുതി, വെള്ളക്കരം, വൈദ്യുതിച്ചാര്‍ജ് എന്നിവ പിരിച്ച് അടയ്ക്കാനും അനുവദിക്കണം. ഇതിന് സര്‍വീസ് ചാര്‍ജ് ഈടാക്കാം. സര്‍ക്കാര്‍പദ്ധതികളില്‍ അസോസിയേഷനുകള്‍ പങ്കാളിത്തം ഉറപ്പാക്കണമെന്നും ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ കമ്മിഷന്‍ വ്യക്തമാക്കുന്നു.
കരടില്‍ പറയുന്നത്:
റസിഡന്റ്സ് അസോസിയേഷനുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ മുഖേന രജിസ്റ്റര്‍ ചെയ്തിരിക്കണം.
തദ്ദേശസ്ഥാപനത്തിന്റെ സെക്രട്ടറിമാരായിരിക്കും രജിസ്ട്രാര്‍.
കുറഞ്ഞത് 50 വീടുകള്‍ ചേര്‍ന്ന് ബൈലോയുടെ അടിസ്ഥാനത്തില്‍ അസോസിയേഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിക്കാം.
ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ അസോസിയേഷനില്‍നിന്നുള്ള ഓരോ അംഗങ്ങള്‍ വീതമായിരിക്കും ജില്ലാ റെസിഡന്റ്സ് അസോസിയേഷനിലെ പ്രതിനിധികള്‍.
മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ വാര്‍ഡുകളിലെ അസോസിയേഷനുകളുടെ ഓരോ പ്രതിനിധി ഉള്‍പ്പെടുന്നതാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ റെസിഡന്റ്സ് ഫെഡറേഷന്‍.
ജില്ല, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഫെഡറേഷനുകളില്‍നിന്നുള്ളവര്‍ ചേരുന്നതായിരിക്കും സംസ്ഥാന ഫെഡറേഷന്റെ ജനറല്‍ കൗണ്‍സില്‍. ഇതില്‍നിന്ന് തിരഞ്ഞെടുക്കുന്ന 21 അംഗ സമിതി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഫെഡറേഷന്‍ ഭരിക്കും.
തിരുവനന്തപുരം ആയിരിക്കും സംസ്ഥാന ഫെഡറേഷന്റെ ആസ്ഥാനം.
അസോസിയേഷനുകളുടെയും ഫെഡറേഷന്റെയും മാനേജിങ് കമ്മിറ്റികളുടെ കാലാവധി രണ്ടുവര്‍ഷം.
കണക്കുകള്‍ തദ്ദേശവകുപ്പിന് പരിശോധിക്കാം. പരാതി കിട്ടിയാല്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ റദ്ദാക്കാം.
സംസ്ഥാനത്ത് റസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് ഇപ്പോള്‍ ഏകീകൃത നിയമമില്ല. തിരുവിതാംകൂര്‍-കൊച്ചി പ്രദേശത്ത് 1955-ലെ ചാരിറ്റബിള്‍ സൊസൈറ്റീസ് നിയമപ്രകാരവും മലബാറില്‍ 1860-ലെ സൊസൈറ്റീസ് നിയമപ്രകാരവുമാണ് പ്രവര്‍ത്തിക്കുന്നത്. ഏകീകൃത നിയമത്തിന്റെ അഭാവത്തില്‍ ഒട്ടേറെ ചൂഷണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിയമനിര്‍മാണത്തിന് ശുപാര്‍ശ ചെയ്യുന്നതെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.