Kerala

വിവാഹപ്പിറ്റേന്ന് നവവധു കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി, ഭർത്താവിന് ഹൃദയാഘാതം

ചേര്‍പ്പ്:വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിനെയും ബന്ധുക്കളെയും കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങളും പണവുമായി നവവധു കൂട്ടുകാരിക്കൊപ്പം ചുറ്റിക്കറങ്ങിയത് ആറുദിവസം. ഒടുവില്‍ ചേര്‍പ്പ് പോലീസ് രണ്ടുപേരെയും മധുരൈയില്‍നിന്ന് കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ 24-ന് കല്യാണം കഴിഞ്ഞ പഴുവില്‍ സ്വദേശിയായ ഇരുപത്തിമൂന്നുകാരിയാണ് കൂട്ടുകാരിക്കൊപ്പം പോയത്.
ചാവക്കാട് സ്വദേശിയായ ഭര്‍ത്താവിനൊപ്പം ചേര്‍പ്പിലെ ബാങ്കിലെത്തിയ വധു, സ്‌കൂട്ടറിലെത്തിയ കൂട്ടുകാരിയോടൊപ്പം പോകുകയായിരുന്നു. ഭര്‍ത്താവിന്റെ ഫോണ്‍ വാങ്ങി, ഉടനെ തിരിച്ചുവരാമെന്നു പറഞ്ഞാണ് സ്‌കൂട്ടറില്‍ രണ്ടുപേരും പോയത്. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌കൂട്ടര്‍ വെച്ചശേഷം ചെന്നൈയ്ക്ക് ട്രെയിന്‍ ബുക്ക് ചെയ്തുവെങ്കിലും, ബസില്‍ കോട്ടയത്തേക്കും പിറ്റേന്ന് രാവിലെ ട്രെയിനില്‍ ചെന്നൈയ്ക്കും പോയി. അവിടെനിന്ന് മധുരൈയിലെത്തി മുറിയെടുത്തശേഷം ചുറ്റിക്കറങ്ങുകയായിരുന്നു.
ഇതിനിടെ, തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌കൂട്ടര്‍ ഇരിക്കുന്നത് പന്തികേടാണെന്ന് തോന്നി തിരിച്ച് പാലക്കാട്ടെത്തി ടാക്‌സി വിളിച്ച് തൃശ്ശൂരിലെത്തി. രാത്രി പത്തിന് സ്‌കൂട്ടര്‍ എടുത്ത് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് പത്തുദിവസം സൂക്ഷിക്കാനുള്ള പണം നല്‍കി തിരിച്ച് മധുരൈയില്‍ പോയി.
മുറിയില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ലോഡ്ജ് നടത്തിപ്പുകാര്‍ ഇവരെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ഒരു ബന്ധുവിന്റെ ഡ്രൈവിങ് ലൈസന്‍സ് നമ്പറാണ് പെണ്‍കുട്ടി ലോഡ്ജില്‍ നല്‍കിയിരുന്നത്. കാണാതായ ദിവസം വൈകീട്ട് അഞ്ചുവരെ ബാങ്കിന് സമീപം കാത്തിരുന്ന ഭര്‍ത്താവ് ചേര്‍പ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ലോഡ്ജില്‍ ഇവരുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ ടി.വി. ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇവര്‍ താമസിച്ച മുറിക്ക് സമീപം മുറിയെടുത്ത് നിരീക്ഷിച്ച് പിടികൂടി നാട്ടിലേക്ക് കൊണ്ടുപോരുകയായിരുന്നു. ഭാര്യയെ കാണാതായതിനു പിന്നാലെ നെഞ്ചുവേദനയെത്തുടര്‍ന്ന് അവശനായ ഭര്‍ത്താവ് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണ്.
ചെന്നൈയില്‍ തുണിക്കടയില്‍ ജോലിചെയ്ത് ജീവിക്കാനായിരുന്നു ഇവരുടെ തീരുമാനമെന്ന് പോലീസ് പറഞ്ഞു. ഇതിനായി കല്യാണത്തിനുമുമ്പേ പോകാനിരുന്നതാണ്. സ്വര്‍ണവും പണവും കിട്ടാന്‍ മാത്രമാണ് കല്യാണത്തിന് സമ്മതിച്ചതെന്നും പോലീസ് പറഞ്ഞു. വീട് വിറ്റ്, വാടകവീട്ടിലേക്ക് മാറി, ആ പണംകൊണ്ടാണ് വീട്ടുകാര്‍ സ്വര്‍ണം വാങ്ങിയതും കല്യാണം നടത്തിയതും. കല്യാണം കഴിഞ്ഞ് 16 ദിവസത്തിനുശേഷം ബന്ധം പിരിഞ്ഞ കൂട്ടുകാരിയുടെ കൈയിലും പണവും സ്വര്‍ണവും ഉണ്ടായിരുന്നു. പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കിയശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top