ഇടുക്കി: തൊടുപുഴയ്ക്കടുത്ത് കാഞ്ഞാര്‍- മണപ്പാടി റോഡില്‍ മൂന്നുങ്കവയലിനു സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മരിച്ച യുവാവിനെയും യുവതിയേയും തിരിച്ചറിഞ്ഞു.കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടിയിൽ നിഖില്‍ ഉണ്ണികൃഷ്ണന്‍ (30), ഒലിയപ്പുറം വട്ടിനാല്‍ പുത്തന്‍പുരയില്‍ നിമ കെ വിജയന്‍ (31) എന്നിവരാണ് അപകടത്തില്‍ പെട്ട് മരിച്ചത്.
നിഖിലിന്റെ മൃതദേഹം ഇന്ന് വൈകുന്നേരമാണ് കണ്ടെടുത്തത്. നിഖിനൊപ്പം ഉണ്ടായിരുന്ന നിമ കെ. വിജയന്‍്റെ മൃതദേഹം ആദ്യം തന്നെ കണ്ടെത്തിയിരുന്നു.
കനത്ത മഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചു പോകുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.കാര്‍ കിടന്നതിന് നൂറു മീറ്റര്‍ മാറി മരങ്ങള്‍ ഒടിഞ്ഞു വീണു കിടക്കുന്നിടത്ത് നിന്നാണ് നിഖിലിന്റെ മൃതദേഹം കണ്ടെടുത്തത്. വെള്ളം താഴ്ന്നപ്പോള്‍ പോലീസും ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വാടകയ്ക്ക് എടുത്തകാറിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്.
ഇരുവരുംവാഹനം റെന്റിന് എടുത്തത് എങ്ങോട്ടാണ് പോയതെന്നോ യാത്രോദ്ദേശ്യം എന്തായിരുന്നു എന്നോ വ്യക്തമായിട്ടില്ല.
അതിശക്തമായ ഒഴുക്കാണ് അപകടം നടന്ന പാലത്തിന്റെ ഭാഗത്ത് ഉണ്ടായിരുന്നത്. ഇവരുടെ കാര്‍ കലുങ്കില്‍ ഇടിച്ചു നില്‍ക്കുന്ന രീതിയിലായിരുന്നു. ഇതില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്ബോള്‍ രണ്ടു പേരും പുഴയിലേക്ക് വീണു പോയതാകാം എന്നാണ് നിഗമനം.
കാര്‍ ഇപ്പോള്‍ വടംകെട്ടി പുഴയില്‍ തന്നെ നിര്‍ത്തിയിരിക്കുകയാണ്. പുറത്തേക്കെടുക്കുക എന്നത് ശ്രമകരമായ കാര്യമാണ്. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ കാര്‍ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. കാറിനുള്ളില്‍ പരിശോധിച്ചപ്പോഴാണ് അത് വാടകയ്ക്ക് എടുത്തതാണെന്ന് മനസ്സിലായത്. തുടര്‍ന്ന് സ്ഥാപനത്തില്‍ ബന്ധപ്പെട്ടപ്പോഴാണ് യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ശക്തമായ ഒഴുക്കും വെള്ളവും കാരണം പുഴയില്‍ ഇറങ്ങാന്‍ സാധിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.