ദുബായ്: ഐ.പി.എൽ 14-ാം സീസൺ കിരീടം ചെന്നൈ സൂപ്പർ കിങ്സിന്. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ നാലാം ഐ.പി.എൽ കിരീടം സ്വന്തമാക്കി. ധോനിയുടെ കീഴിൽ ടീമിന്റെ നാലാം ഐ.പി.എൽ കിരീടം.ഇതോടെ 2012-ൽ കൊൽക്കത്തയോടേറ്റ ഫൈനൽ തോൽവിക്ക് പകരം വീട്ടാനും ചെന്നൈക്കായി. കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായതിന്റെ നിരാശ ഈ സീസണിലെ കിരീട നേട്ടത്തോടെ ചെന്നൈ മറികടന്നു.
ചെന്നൈ മുന്നോട്ടുവച്ച 193 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ. കൊൽക്കത്തക്കായി ഓപ്പണർമാർ രണ്ടു പേരും ഫിഫ്റ്റി നേടിയെങ്കിലും ലഭിച്ച തുടക്കം മുതലെടുക്കാൻ മറ്റുള്ളവർക്കായില്ല. 51 റൺസെടുത്ത ശുഭ്മൻ ഗിൽ കൊൽക്കത്തയുടെ ടോപ്പ് സ്കോററായി. വെങ്കടേഷ് അയ്യർ 50 റൺസെടുത്തു. ചെന്നൈക്കായി ശർദ്ദുൽ താക്കൂർ 3 വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 192 റൺസാണ് നേടിയത്. 86 റൺസെടുത്ത ഫാഫ് ഡുപ്ലെസി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ടോപ്പ് സ്കോററായി. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരേൻ 2 വിക്കറ്റ് വീഴ്ത്തി. മോർഗനെ (4) ഹേസൽവുഡിൻ്റെ പന്തിൽ ദീപക് ചഹാർ പിടികൂടി. അവസാന ഓവറുകളിൽ ശിവം മവിയും ലോക്കി ഫെർഗൂസനും ചില കൂറ്റൻ ഷോട്ടുകൾ കളിച്ചെങ്കിലും വിജയത്തിന് അത് മതിയാവുമായിരുന്നില്ല. ഡ്വെയിൻ ബ്രാവോ എറിഞ്ഞ അവസാന ഓവറിൽ മവി (20) ദീപക് ചഹാറിനു ക്യാച്ച് സമ്മാനിച്ച് മടങ്ങി. ലോക്കി ഫെർഗൂസൻ (18) പുറത്താവാതെ നിന്നു.