മലപ്പുറം:മക്കളുടെ മുന്നിൽവച്ച് യുവതിയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം വാഴക്കാട് അനന്തായൂർ സ്വദേശിനി ഷാക്കിറയെയാണ് പുലർച്ചെ ഒന്നരയോടെ വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയായ ഷമീറിനെ മാവൂരില്‍നിന്നു പൊലീസ് പിടികൂടി. സാഹസികമായാണ് പോലീസ് ഷമീറിനെ പിടികൂടിയത്.കാട് മൂടി കിടക്കുന്ന പ്രദേശത്ത് മദ്യത്തിൽ വിഷം കലർത്തി സമീപത്ത് കത്തിയും വെച്ച് കിടക്കുന്നതിനിടെയാണ് വേഷം മാറിയെത്തി പൊലീസ് പിടികൂടിയത്.
പിഞ്ചുമക്കള്‍ നോക്കി നില്‍ക്കെയാണ് ഇരുപത്തേഴുകാരിയെ ഭർത്താവ് കഴുത്തില്‍ കയര്‍ മുറുക്കി കൊന്നതെന്നു പൊലീസ് പറഞ്ഞു. കുടുംബ വഴക്കിനിടെയാണ് കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസം മുട്ടിച്ച് ഷാക്കിറയെ കൊലപ്പെടുത്തിയത്. എട്ടും ആറും വയസ്സുള്ള കുട്ടികൾ ബഹളം കേട്ട് ഉണര്‍ന്നു. ഭാര്യയെ കൊലപ്പെടുത്തിയെന്ന് മുഹമ്മദ് ഷമീര്‍ പലരോടും വിളിച്ചു പറഞ്ഞതോടെയാണ് അയല്‍ക്കാരുടെ സഹായത്തോടെ പൊലീസ് വാതില്‍ തുറന്ന് അകത്തു കടന്നത്.
ഭക്ഷണ മുറിയിലായിരുന്നു മൃതദേഹം. പ്രതി ഒാടി രക്ഷപ്പെട്ടു. ചെങ്കല്‍ ക്വാറിയിലെ തൊഴിലാളിയായ ഷമീര്‍, ഷാക്കിറയുടെ വീടിനടുത്ത് ജോലിക്കെത്തിയപ്പോള്‍ കണ്ടു പ്രണയത്തിലായി വിവാഹം കഴിച്ചതാണ്. നേരത്തേയും ഭാര്യയെ ഉപദ്രവിച്ചതിന്റെ പേരില്‍ ഷമീറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഫൊറന്‍സിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.