കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ കുറിച്ച് സിപിഎമ്മിന് പരാതി നൽകിയ മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിനെ കാണാനില്ലെന്ന് പരാതി. വീട്ടുകാരുടെ പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ശനിയാഴ്ച ഉച്ചയോടെ സുജേഷിനെ കാണാതായെന്നും ഇതുവരെ വീട്ടിലെത്തിയിട്ടില്ലെന്നും സുജേഷിന്റെ സഹോദരനാണ് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സുജേഷിന്റെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആണ്.
കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവരാൻ സുജേഷ് ഏറെക്കാലമായി നിയമ പോരാട്ടം നടത്തുകയായിരുന്നു. ബാങ്കിനു മുന്നിലെ റോഡിൽ സുജേഷ് നടത്തിയ ഒറ്റയാൾ സമരത്തോടെയാണു ബാങ്ക് വിവാദം ശ്രദ്ധ നേടിയത്. ഇതിനു പിന്നാലെ സുജേഷിനു പലവട്ടം ഭീഷണി വന്നിരുന്നതായും പറയുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് രണ്ടു മാസം മുൻപാണ് സുജേഷിനെ സിപിഎം പുറത്താക്കിയത്.
മാടായിക്കോണം ബ്രാഞ്ച് അംഗമായിരുന്നു സുജേഷ്. ബാങ്ക് അഴിമതിക്കെതിരെ താൻ ഒറ്റയാൾ സമരം നടത്തിയതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചതെന്നും ബാങ്ക് തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞില്ലെന്ന് പറയുന്നത് നുണയാണെന്നും സുജേഷ് കണ്ണാട്ട് മുന്‍പ് പറഞ്ഞിരുന്നു.