കോട്ടയം: ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്തയെ ഓർത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പൽ സിനഡ് നിയുക്ത കാതോലിക്കാ ബാവാ ആയി ഐകകണ്ഠ്യേന നാമനിർദ്ദേശം ചെയ്തു. സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്ത് ചേർന്ന സിനഡിൽ സഭയിലെ 24 മെത്രാപ്പൊലീത്തമാർ പങ്കെടുത്തു. ഒക്ടോബർ 14 ന് പരുമലയിൽ ചേരുന്ന മലങ്കര അസോസിയേഷൻ യോഗം സിനഡ് നിർദ്ദേശം അംഗീകരിക്കുന്നതോടെ അടുത്ത കാതോലിക്ക ബാവായും മലങ്കര മെത്രാപ്പൊലീത്തയുമായി ഡോ.മാത്യൂസ് മാർ സേവേറിയോസ് അവരോധിക്കപ്പെടും.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തതോടെയാണ് പുതിയ കാതോലിക്ക ബാവായെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചത്. പരിശുദ്ധ കാതോലിക്കാ ബാവാ കാലം ചെയ്തതിനെത്തുടർന്ന് രൂപീകരിച്ച അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ അധ്യക്ഷൻ തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലിമ്മിസാണ് സിനഡിൽ അധ്യക്ഷത വഹിക്കുന്നത്.