മലപ്പുറം: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിപ്പിന് അറസ്‌റ്റിലായ കിഴിശേരി സ്വദേശി മിസ്‌ഹാബിന്റെ പിന്നിൽ വൻ റാക്കറ്റുള്ളതായി പൊലീസ്. ഹൈടെക് സൈബർ ക്രിമിനൽ എന്നാണ് ഇയാളെ പൊലീസ് വിശേഷിപ്പിക്കുന്നത്.
ജില്ല കേന്ദ്രീകരിച്ച് വിപുലമായ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് ശൃംഖല പ്രവർത്തിക്കുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന്റെ നിർദേശ പ്രകാരം ഇവരെ പിടിക്കാൻ പ്രത്യേക അന്വേഷകസംഘവും രൂപീകരിച്ചു. മലപ്പുറം, കോട്ടക്കൽ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ സമാന്തര എക്‌സ്‌ചേഞ്ച് നടത്തിയ കോട്ടക്കൽ സ്വദേശി മുഹമ്മദ് സലീം, പൊന്മള സ്വദേശി അഷ്‌റഫ് എന്നിവർ നേരത്തെ അറസ്‌റ്റിലായിരുന്നു.
ഇവരെ ചോദ്യംചെയ്‌തതിൽനിന്നാണ് ഇത്തരം സംഘങ്ങൾക്ക് സാങ്കേതിക ഉപകരണങ്ങൾ വിതരണംചെയ്യുന്നവരെക്കുറിച്ച് വിവരം ലഭിച്ചത്. ഇതിൽ ചിലർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മിസ്‌ഹാബ് അറസ്‌റ്റിലായത്.
ഇയാൾ ഉപയോഗിച്ച നെറ്റ്‌വർക്ക് ആക്‌സസ് കണ്ടെത്താനായത് അന്വേഷണത്തിൽ നിർണായകമാണ്. ആദ്യമായാണ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ ആക്‌സസ് കണ്ടെത്തുന്നത്. സംവിധാനം ഉപയോഗിച്ചവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഇവരുടെ ലക്ഷ്യം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇടപാടിൽ ലക്ഷങ്ങൾ പ്രതിദിനം മിസ്‌ഹാബിന്റെ അക്കൗണ്ടിൽ എത്തിയതിന്റെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് സംവിധാനം ഉപയോഗപ്പെടുത്തിയോ എന്നും അന്വേഷിക്കുന്നുണ്ട്.
സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി പി ബിജു, മലപ്പുറം സിഐ ജോബി തോമസ്, എഎസ്‌ഐ സിയാദ് കോട്ട, എസ്‌പിഒ പി ഷിഹാബ്, ഹമീദലി, സിപിഒ ഷഹേഷ്, സൈബർ എഎസ്‌ഐ എസ് ബിജു, സിപിഒ റിയാസ് ബാബു, പ്രദീപ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.”