ന്യൂയോർക്ക്: ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ പുരുഷ താരമെന്ന സ്വപ്നത്തിലേക്ക് നൊവാക് ജോക്കോവിച്ചിന് ഇനിയും കാത്തിരിക്കണം. യുഎസ് ഓപ്പൺ കലാശപോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ചിനെ അട്ടിമറിച്ച് റഷ്യയുടെ ഡാനിൽ മെദ് വദേവ് തന്റെ കന്നി ഗ്രാൻഡ്സ്ലാം കിരീടം ചൂടി. മത്സരത്തിൽ പൂർണ്ണ ആധിപത്യം സ്ഥാപിച്ച മെദ് വദേവ് ഒരു സെറ്റ് പോലും ജോക്കോവിച്ചിന് വിട്ടു നൽകിയില്ല. 6-4, 6-4, 6-4എന്ന സ്കോറിനായിരുന്നു മെദ് വദേവ് ചരിത്രം കുറിച്ചത്. യു.എസ്. ഓപ്പൺ ടെന്നീസ് ഫൈനലിന് ഇറങ്ങുമ്പോൾ കരിയറിലെ ഉന്നതമായ രണ്ട് നേട്ടങ്ങളായിരുന്നു ജോക്കോവിച്ചിനെ കാത്തിരുന്നത്. കിരീടം നേടിയിരുന്നെങ്കിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ പുരുഷതാരമാകാനും കലണ്ടർ സ്ലാം നേടാനും സെർബ് താരത്തിനാകുമായിരുന്നു. ആ സ്വപ്നമാണ് മെദ് വദേവ് തട്ടിത്തെറിപ്പിച്ചത്. 2019-യുഎസ് ഓപ്പൺ ഫൈനലിൽ റഫാൽ നദാലിനോട് കനത്ത പോരാട്ടത്തിനൊടുവിൽ കൈവിട്ട കിരീടം മെദ് വദേവ് ഇത്തവണ അനായാസം സ്വന്തമാക്കുകയായിരുന്നു.