മലപ്പുറം:സ്ഥലം വീതം വെക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പഴയ വാണിയമ്പലം കൂറ്റഞ്ചേരി പരേതനായ നാരായണൻ്റെ മകൻ വിജേഷ് (37) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.
വിജേഷിൻ്റെ അമ്മാവൻ്റെ മകനും പ്രതിയുമായ ഓമാനി മനോജ് സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. പഴയ വാണിയമ്പലത്തുള്ള മനോജിൻ്റെ അച്ചൻ്റെ തറവാട് സ്ഥലം വീതം വെക്കുവാൻ ശനിയാഴ്ച രാവിലെ ചർച്ച നടന്നിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ഒത്തുതീർപ്പിലെത്തുകയും ചെയ്തു. പിന്നീട് വൈകുന്നേരം വീണ്ടും ഇതിനെക്കുറിച്ച് വാക്കേറ്റം ഉണ്ടാവുകയും മനോജ് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിജേഷിൻ്റെ വയറിന് കുത്തുകയുമായിരുന്നു. ഉടനെ ബന്ധുക്കൾക്ക് നേരെ കത്തി വിശി മനോജ് ബൈക്കിൽ കയറി രക്ഷപെട്ടു. വിജേഷിനെ സമീപത്തുള്ള ആശുപത്രിയിലേക്കും തുടർന്ന് അവിടെ നിന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക്എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഖിലയാണ് മരിച്ച വിജേഷിൻ്റെ ഭാര്യ.മക്കൾ: അവന്തിക, അശ്വാനന്ദ്, 6 മാസമായ പെൺകുട്ടി അനന്ദിക.വിജേഷ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു.