മാവേലിക്കര: ആറ്റിൽ ചാടിയ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി യുവാവ്. പ്രായിക്കര പാലത്തില്‍ നിന്നാണ് യുവതി അച്ചൻകോവിലാറ്റിലേക്ക് ചാടിയത്.ഉളുന്തി പെട്ടിക്കല്‍ വടക്കതില്‍ അനൂപ് സിദ്ധാര്‍ത്ഥനാണ് (24) രക്ഷകനായത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35 നായിരുന്നു സംഭവം. ബന്ധുക്കളായ യുവാവിനും യുവതിക്കുമൊപ്പം ഇരുചക്ര വാഹനത്തില്‍ ചെന്നിത്തലയിലെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. കൈയിലിരുന്ന പഴ്സ് പാലത്തില്‍ വീണതായി ബന്ധുവായ യുവാവിനോട് പറഞ്ഞ പെണ്‍കുട്ടി വാഹനം നിറുത്തിയ ഉടന്‍ ചാടിയിറങ്ങി പാലത്തിന്റെ കൈവരികള്‍ക്ക് മുകളിലൂടെ ആറ്റിലേക്ക് ചാടുകയായിരുന്നു. പെട്രോള്‍ അടിക്കാനായി പ്രായിക്കരയിലെ പമ്പിൽ പോയി മടങ്ങിവരികയായിരുന്ന അനൂപ് വാഹനം നിറുത്തി പിന്നാലെ ആറ്റിലേക്ക് ചാടി യുവതിയെ കരയ്ക്കെത്തിച്ചു. ഇത് കണ്ടുനിന്ന നാട്ടുകാരില്‍ ചിലര്‍ ഇവര്‍ കമിതാക്കളാണെന്നും ഒരുമിച്ച് ആറ്റിലേക്ക് ചാടിയതാണെന്നും കരുതി അനൂപുമായി വാക്കുതര്‍ക്കത്തിലായി. കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും നാട്ടുകാര്‍ വിശ്വസിച്ചില്ല. തുടര്‍ന്ന് അനൂപ് ഇവിടെ നിന്ന് രക്ഷപ്പെട്ടു. ഈ സമയം പെണ്‍കുട്ടി അര്‍ദ്ധബോധാവസ്ഥയിലായിരുന്നു.
ബന്ധുക്കള്‍ പാലത്തില്‍ നിന്ന് താഴെയിറങ്ങി കടവിലെത്തിയതോടെയാണ് നാട്ടുകാര്‍ സത്യാവസ്ഥ തിരിച്ചറിഞ്ഞത്. അച്ഛനമ്മമാര്‍ മരിച്ചതിനെ തുടര്‍ന്ന് സഹോദരന്റെ സംരക്ഷണത്തിലായിരുന്ന പെണ്‍കുട്ടി തഴക്കര സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. യുവാവിന്റെ വീട്ടുകാര്‍ വിവാഹത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്നാണിതെന്ന് ആരോപണമുണ്ട്. ഈ മനോവിഷമം മൂലമാണ് താന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടി നാട്ടുകാരോട് പറഞ്ഞു.
പിന്നീട് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഉളുന്തി സദേശിയും കേബിള്‍ നെറ്റ് വര്‍ക്ക് ജീവനക്കാരനും ഡി.വൈ.എഫ്.ഐ ഉളുന്തി യൂണിറ്റ് പ്രസിഡന്റുമായ അനൂപ് സിദ്ധാര്‍ത്ഥനാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് അറിഞ്ഞത്. പാലത്തിൽ നിന്ന് ചാടിയപ്പോൾ അനൂപിൻ്റെ പണവും പേഴ്സും നഷ്ടപ്പെട്ടിരുന്നു .സംഭവം ആരും പൊലീസില്‍ അറിയിച്ചിരുന്നില്ല.