കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉമ്മൻ ചാണ്ടിയെ കാണാൻ പുതുപ്പള്ളിയിലെത്തി. ഇരുവരും തമ്മിൽ അര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് കൂടിക്കാഴ്ച. അനുനയങ്ങൾക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കെ സുധാകരനും വി.ഡി സതീശനും പ്രതികരിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. അനുവാദം ചോദിക്കാതെ പുതുപ്പള്ളിയിലേക്ക് വരാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
മുതിർന്ന നേതാക്കൾക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോ പ്രയാസങ്ങളോ ഉണ്ടെങ്കിൽ അത് പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും അതാണ് കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളെന്ന നിലയിൽ തനിക്കും കെപിസിസി പ്രസിഡന്റിനും പ്രശ്നങ്ങൾ പരിഹരിക്കുവാൻ ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിൽ ഇതിന് മുൻപും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ച ചരിത്രമാണുള്ളത്. കോൺഗ്രസ് നേതാക്കൾക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുകയല്ല തന്റെ ജോലി. മുഖ്യമന്ത്രിക്കും ബിജെപിക്കും മറുപടി നൽകുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങൾ ഉണ്ടായതിൽ വേദനയുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സതീശനൊപ്പം മാധ്യമങ്ങളെ കണ്ട ഉമ്മൻ ചാണ്ടി പറഞ്ഞു. ചർച്ചയിലൂടെ അത് പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സതീശൻ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. നാളെ ചേരാനിരിക്കുന്ന നിർണായകമായ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കണമെന്ന് ഇരുവരോടും വി.ഡി.സതീശൻ അഭ്യർത്ഥിച്ചിരുന്നു. ഇരു നോതാക്കളും ഇതിൽ പ്രതികരണം അറിയിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സതീശൻ പുതുപ്പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയത്.