ഇടുക്കി: കാന്തല്ലൂരില്‍ ഭ്രമരം സെറ്റില്‍ മരിച്ച നിലയില്‍ യുവാവിനെയും ഗുരുതരാവസ്ഥയില്‍ യുവതിയെയും കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി യുവതി.മരണമടഞ്ഞ നാദിര്‍ഷ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് യുവതി പൊലീസിന് മൊഴി നല്‍കി . പെരുമ്പാവൂർ സ്വദേശിയായ നാദിര്‍ഷയും (30) മറയൂര്‍ സ്വദേശിയായ അദ്ധ്യാപികയായ യുവതിയും വ്യാഴാഴ്‌ചയാണ് കാന്തല്ലൂരിലെ ഭ്രമരം സെറ്റിലെത്തിയത്. ഇവര്‍ തമ്മില്‍ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു.
കാന്തല്ലൂരിലെത്തിയെങ്കിലും ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന തന്റെ തീരുമാനത്തെ കുറിച്ചൊന്നും ഇയാള്‍ പറഞ്ഞിരുന്നില്ലെന്ന് യുവതി പറയുന്നു. ഇതിനിടെ ഞങ്ങള്‍ തമ്മില്‍ ഇഷ്‌ടത്തിലായിരുന്നു. വീട്ടില്‍ പറയാന്‍ പറ്റിയില്ല അതിനാല്‍ മരിക്കാന്‍ തീരുമാനിച്ചു എന്ന് പറയുന്ന വീഡിയോ കാറില്‍ വച്ച് നാദിര്‍ഷ ചിത്രീകരിച്ചു. ഇത് നാദിര്‍ഷയുടെ തമാശയാണെന്നാണ് താന്‍ കരുതിയതെന്ന് യുവതി പറയുന്നു.
വീഡിയോ നാദിര്‍ഷായുടെ സഹോദരിയ്‌ക്ക് താന്‍ അയച്ചുകൊടുത്തു. ഇതറിഞ്ഞ നാദിര്‍ഷ പ്രകോപിതനായി ഫോണ്‍ എറിഞ്ഞ് തകര്‍ക്കുകയും തന്റെ ഇരു കൈകളിലെയും ഞരമ്പ് മുറിക്കുകയും ചെയ്‌തെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഇതോടെ താന്‍ ബോധരഹിതയായതായി യുവതി പറയുന്നു. പിന്നീട് ബോധം വന്നപ്പോള്‍ രക്തം വാര്‍ന്ന നിലയില്‍ നാദിര്‍ഷയെ കണ്ടു. യുവതി അലറി കാറില്‍ നിന്നും പുറത്തിറങ്ങി ഓടിയതും നാദിര്‍ഷാ കൊക്കയിലേക്ക് വീണു. ഇയാള്‍ നിലതെറ്റി വീണതായും പൊലീസ് സംശയിക്കുന്നു.
യുവതിയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരോട് നാദിര്‍ഷായുടെ വിവരം യുവതി പറഞ്ഞു. പിന്നീട് ഏറെനേരം നടത്തിയ തിരച്ചിലിന് ശേഷമാണ് നാദിര്‍ഷായുടെ മൃതദേഹം ലഭിച്ചത്. യുവതി നല്‍കിയ മൊഴി വിശ്വസനീയമാണെന്ന് പൊലീസ് പറഞ്ഞു.
നാല് വര്‍ഷം മുന്‍പ് യുവതി ജോലി നോക്കിയ സ്‌കൂളിലെ വാര്‍ഷികത്തിന് എത്തിയ നാദിര്‍ഷയുമായി യുവതി പരിചയത്തിലാകുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു. ഇരു മതവിഭാഗത്തില്‍ പെട്ടവരായിരുന്നു ഇരുവരും. ഇതിനിടെ നാദിര്‍ഷായ്‌ക്ക് വിവാഹാലോചനകള്‍ വന്നതോടെയാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് വിവരം.