നെയ്‌റോബി: ഇരുപത് വയസില്‍ താഴെയുള്ളവരുടെ ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മൂന്നാം മെഡല്‍.
പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ ഷൈലി സിംഗ് വെള്ളി മെഡല്‍ സ്വന്തമാക്കി. ആദ്യ രണ്ട് അവസരത്തിലും 6.34 മീറ്റര്‍ ദൂരം കണ്ടെത്തിയ ഷൈലി മൂന്നാം ചാട്ടത്തില്‍ 6.59 ദൂരം പിന്നിട്ടു. 6.60 മീറ്റര്‍ ദൂരവുമായി സ്വീഡന്‍റെ ജൂനിയര്‍ യൂറോപ്യന്‍ ജേതാവ് മജ അസ്‌കാജ് സ്വര്‍ണം കീശയിലാക്കി.
യോഗ്യതാ റൗണ്ടില്‍ 6.40 മീറ്റര്‍ ദൂരത്തോടെ ഒന്നാം സ്ഥാനക്കാരിയായാണ് ഷൈലി ഫൈനലിന് യോഗ്യത നേടിയത്. അഞ്ജു ബോബി ഫൗണ്ടേഷനില്‍ റോബര്‍ട്ട് ബോബി ജോര്‍ജ്ജിന് കീഴിലാണ് ഉത്തര്‍പ്രദേശുകാരിയായ ഷൈലി സിംഗിന്റെ പരിശീലനം.
നേരത്തെ, 10 കി.മീ നടത്തത്തില്‍ ഇന്ത്യയുടെ അമിത് ഖാത്രി വെള്ളി നേടിയിരുന്നു. 42:17.94 സമയമെടുത്താണ് അമിത് നടത്തം പൂര്‍ത്തിയാക്കിയത്. മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കിയതാണ് മീറ്റില്‍ മറ്റൊരു ഇന്ത്യന്‍ നേട്ടം.