തൃശൂര്‍: തിരുവോണ ദിനത്തിൽ തൃശൂരില്‍ രണ്ടിടത്ത് കൊലപാതകങ്ങളിൽ രണ്ടു മരണം . ഇരിങ്ങാലക്കുടയിലും ചന്ദ്രാപിന്നിയിലുമാണ് കൊലപാതകങ്ങളുണ്ടായത്.
ഇരിങ്ങാലക്കുടയില്‍ വീട്ടുവാടകയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവ് മര്‍ദനമേറ്റു മരിക്കുകയായിരുന്നു. ചന്ദ്രാപിന്നിയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ബന്ധുവിന്‍െറ കുത്തേറ്റ് മധ്യവയസ്കന്‍ മരിച്ചു.
ഇരിഞ്ഞാലക്കുടയില്‍ മനപ്പടി സ്വദേശി സൂരജാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വീട്ടുടമയെയും സംഘത്തെയും പൊലീസ് തിരയുന്നു. നേരത്തെ മുതല്‍ വാടക സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. വീട് ഒഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. വീട്ടുടമ സംഘം ചേര്‍ന്ന് എത്തി ബലമായി വീട് ഒഴിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ താമസക്കാരായ ശശിധരനും മകന്‍ സൂരജിനും മര്‍ദനമേല്‍ക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇന്ന് രാവിലെയോടെ സൂരജ് മരിക്കുകയുമായിരുന്നു. വീട്ടുടമക്കും സംഘത്തിനുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
ചന്ദ്രാപിന്നിയില്‍, സുരേഷ് (52) ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധു അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ തമ്മില്‍ നേരത്തെയും കുടുംബപരമായി തര്‍ക്കം നിലനിന്നിരുന്നു. കഴുത്തില്‍ കത്തികൊണ്ട് കുത്തുകയും വെട്ടുകയും ചെയ്തതായാണ് വിവരം. ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷ് മരിച്ചു.