തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയിൽ മെഡൽ നേടിയ പി.ആർ.ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രണ്ട് കോടി രൂപയാണ് പാരിതോഷികമായി നൽകുക. കായിക മന്ത്രി വി.അബ്ദുറഹിമാനാണ് ഇക്കാര്യം അറിയിച്ചത്. ഒളിമ്പിക്സിൽ പങ്കെടുത്ത എട്ട് മലയാളികൾക്ക് അഞ്ച് ലക്ഷം രൂപ വീതവും സംസ്ഥാന സർക്കാർ നൽകും.
ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പിൽ ജോയിന്‍റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നൽകിയിട്ടുണ്ട്. നേരത്തെ ശ്രീജേഷിന് പുരസ്കാരം പ്രഖ്യാപിക്കാത്തത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. ശ്രീജേഷിനുള്ള പുരസ്കാരം മന്ത്രിസഭ യോഗത്തിന് ശേഷം തീരുമാനിക്കുമെന്നായിരുന്നു കായിക മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
അതേസമയം, പി.ആര്‍. ശ്രീജേഷിന് മലയാളി സംരംഭകനും വി.പി.എസ് ഹെൽത്ത് കെയർ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. ഷംഷീർ വയലിൽ ഒരുകോടി രൂപ പാരിതോഷികം നൽകിയിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത്, സംസ്ഥാന ഹോക്കി ഫെഡറേഷനും ശ്രീജേഷിന് പുരസ്കാരം നൽകുമെന്ന് അറിയിച്ചിരുന്നു.