തിരുവനന്തപുരം/കൊച്ചി:കിറ്റെക്‌സ് നടത്തിയ പ്രചാര വേലകൾ നാടിന് തന്നെ അപമാനമെന്ന് മന്ത്രി പി.രാജീവ്. സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ബോധപൂർവ്വം ഒരു പരിശോധനയും കിറ്റെക്‌സ് കമ്പനിയിൽ നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. പിടി തോമസ് ജൂൺ ഒന്നിന് കിറ്റെക്‌സ് കമ്പനിയെ പറ്റി ആരോപണം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം ബന്ധപ്പെട്ട വകുപ്പുകൾ നടത്തി. ഫെബ്രുവരി 20 ന് ബെന്നി ബെഹനാനാണ് ആദ്യമായി പരാതി ഉന്നയിച്ചത്. വേതനം ലഭിക്കുന്നില്ല എന്ന പരാതിയിൽ ജൂൺ എട്ടിന് പരിശോധന നടത്തിയിരുന്നു.
വിവാദം ഉയർന്ന് വന്ന അന്ന് തന്നെ കമ്പനി ഉടമയെ വിളിച്ചിരുന്നു. നിക്ഷേപത്തിൽ നിന്ന് പിന്മാറുന്നു എന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയും ഉടമയെ വിളിച്ചു. മാനേജ്‌മെന്റ് ഇതുവരെ സർക്കാരിനോ മുഖ്യമന്ത്രിക്കോ പരാതി നൽകിയിട്ടില്ല. എന്നിട്ടും കിറ്റക്‌സ് സംസ്ഥാനം വ്യവസായ സൗഹൃദമല്ലെന്ന് പ്രചരിപ്പിച്ചു. ഇത്തരം അധിക്ഷേപം നടത്താൻ തക്കവണ്ണം ഗവൺമെന്റ് ഒന്നും മോശമായി ചെയ്തിട്ടില്ല.
വ്യവസായ വകുപ്പിൽ എന്തുകൊണ്ട് കിറ്റക്‌സ് പരാതി നൽകിയില്ലെന്നും പി.രാജീവ് ചോദിച്ചു. അസെന്റുമായി ബന്ധപ്പെട്ടും കിറ്റെക്‌സ് ഉടമ ഉയർത്തിയത് വ്യാജ പ്രചാരണമാണെന്ന് പി രാജീവ് കൂട്ടിച്ചേർത്തു.
അതേ സമയം ഒരു വ്യവസായിയായ തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ് പ്രതികരിച്ചു. ഒരു മാസം നടന്നത് ക്രൂരമായ നടപടികളാണെന്നും സാബു ജേക്കബ് പറഞ്ഞു. തനിക്കെതിരെ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും 99% വ്യവസായികളുടേതും സമാന അവസ്ഥയാണെന്നും സാബു ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.
തൊഴിലാളികളുടെ പരാതിയെ തുടർന്നാണ് പരിശോധന എന്നാണ് പറഞ്ഞത് എന്നാൽ ഇന്ന് പ്രതിഷേധം നടത്തിയത് ഇവിടുത്തെ തൊഴിലാളികളാണ്. ബെന്നി ബെഹനാന്റെയും പി ടി തോമസിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന എന്നത് പുതിയ അറിവാണെന്നും സാബു ജേക്കബ് പറഞ്ഞു.
ഒൻപത് സംസ്ഥാനങ്ങളിൽ നിന്ന് തനിക്ക് ക്ഷണം ഉണ്ടെന്നും എവിടെ വേണമെങ്കിലും നിക്ഷേപം നടത്താൻ പോവാമെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.
തന്നെ വിളിച്ചെന്ന വ്യവസായ മന്ത്രിയുടെ പ്രസ്താവന സാബു ജേക്കബ് തള്ളി. മന്ത്രി വിളിച്ചെങ്കിൽ താൻ തിരിച്ച് വിളിച്ചേനെയെന്നും സാബു ജേക്കബ് പറഞ്ഞു. ഉണ്ടായ പ്രശ്‌നം പരിഹരിച്ചശേഷം തുടർ പരിശോധനകൾ ചർച്ച ചെയ്യാമെന്നും സാബു വ്യക്തമാക്കി.