കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയും ഭര്‍ത്താവ് കിരണും തമ്മില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെവരെ വഴക്കുണ്ടായിരുന്നുവെന്ന് സമ്മതിച്ച് കിരണിന്റെ മാതാപിതാക്കള്‍. വിസ്മയയുടെ മൊബൈല്‍ ഫോണ്‍ അവര്‍ക്ക് നല്കാന് കിരണ്‍ വിസമ്മതിച്ചു. വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ട വിസ്മയയോട് പിറ്റേദിവസം പോകാമെന്ന് പറഞ്ഞ് ഞങ്ങള്‍ (മാതാപിതാക്കള്‍) സമാധാനിപ്പിച്ചു.
പ്രശ്നം പരിഹരിച്ച് ഞങ്ങള്‍ വീടിന്റെ താഴേ നിലയിലേക്ക് തിരിച്ച് വന്നു. കുറച്ച് സമയം കഴിഞ്ഞ് ബഹളം കേട്ട് വീണ്ടും മുകളില്‍ ചെന്നപ്പോള്‍ വിസ്മയയെ നിലത്തു കിടത്തി കിരണ്‍ പ്രാഥമിക ശുശ്രൂഷ നല്‍കുന്നതാണ് കണ്ടത്. 3.45 ഓടെ ആശുപത്രിയില്‍ എത്തിച്ചു. അവിടെയെത്തി 5 മിനിട്ട് കഴിഞ്ഞാണ് മരിച്ച വിവരം അറിഞ്ഞത്.
ഇതിന് സമാനമായ രീതിയിലുള്ള മൊഴിയാണ് കിരണും പൊലീസിന് നല്‍കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ വിസ്മയയുമായി വഴക്കുണ്ടായി. ഈ സമയം വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു. നേരം പുലര്‍ന്ന ശേഷമേ വീട്ടില്‍ പോകാനാവൂ എന്ന് താന്‍ നിലപാടെടുത്തുവെന്നാണ് കിരണിന്റെ മൊഴി. മാതാപിതാക്കള്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
ഇതിന് ശേഷം വിസ്മയ ശുചിമുറിയില്‍ കയറി തൂങ്ങുകയായിരുന്നു. 20 മിനിറ്റ് കഴിഞ്ഞും വിസ്മയ ശുചിമുറിയില്‍ നിന്ന് പുറത്തുവരാതെ ഇരുന്നപ്പോഴാണ് താന്‍ ശുചി മുറിയുടെ വാതില്‍ ചവിട്ടി തുറന്നത്. വിസ്മയയുടെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ മര്‍ദ്ദനത്തിന്റെ പാടുകള്‍ നേരത്തെ ഉണ്ടായതാണ്. വിസ്മയയുടെ വീട്ടുകാര്‍ നല്കിയ കാറിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് പല തവണ വഴക്കുണ്ടായതെന്നും കിരണ്‍ പൊലീസിനോട് പറഞ്ഞു.
കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തിയാണ് കിരണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. കിരണിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.