തൃശൂർ: വീട്ടിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി.മനക്കോടിയിലെ വീട്ടിനുള്ളിൽ ഭാര്യ മരിച്ചു കിടക്കുന്നതറിയാതെ അവശനിലയിൽ ആയിരുന്നു ഭർത്താവ്. മനക്കൊടി കിഴക്കുംപുറം ബ്രൈറ്റ്മെൻസ് നഗർ ലിങ്ക് റോഡിലെ വാടകവീട്ടിൽ താമസിക്കുന്ന മഠത്തിപ്പറമ്പിൽ രാമകൃഷ്ണന്റെ ഭാര്യ സരോജിനി (65) ആണു മരിച്ചത്.
ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം സമീപവാസികൾ അറിയുന്നത്. രോഗിയായ രാമകൃഷ്ണൻ മൂന്നു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല. സരോജിനിയുടെ മരണം നടന്നിട്ടു ദിവസങ്ങളായെന്നു പൊലീസ് പറയുന്നു. വാക്സിനേഷൻ സംബന്ധിച്ച് വിവരം കൊടുക്കുന്നതിനായി സരോജിനിയെ ആശാ വർക്കർ വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ ആശാ വർക്കറുടെ ഭർത്താവ് തിരഞ്ഞെത്തിയപ്പോഴാണു സംഭവം അറിയുന്നത്.
ഭാര്യയ്ക്ക് അസുഖമാണെന്നും അടുത്ത മുറിയിലുണ്ടെന്നും രാമകൃഷ്ണൻ പറഞ്ഞതോടെ വാർഡ് അംഗം ഹരിദാസ് ബാബു എത്തി ജനൽ തുറന്നു നോക്കിയപ്പോഴാണ് സരോജിനിയുടെ മൃതദേഹം കട്ടിലിൽ കണ്ടത്. വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ഏക മകൻ ദിനേശൻ കഴിഞ്ഞ തിങ്കളാഴ്ച കോളങ്ങാട്ടുകരയിൽ ജോലിക്കു പോയതായിരുന്നു. അന്തിക്കാട് പൊലീസ് ഇൻസ്പെക്ടർ സുരേഷ്കുമാർ, എസ്ഐ കെ.വി.സുധീഷ് കുമാർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.