ഛണ്ഡീഗഢ്: ഹരിയാനയില്‍ പത്തുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ 18 കാരനെയും എട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും പൊലീസ് പിടികൂടി. പ്രദേശത്തെ ഒഴിഞ്ഞ സ്‌കൂള്‍ കെട്ടിടത്തില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയാണ് പ്രതികള്‍ പീഡനം നടത്തിയത് .
പ്രതികള്‍ ബലാൽസംഗ വിഡിയോ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്തതായും പൊലീസ് അറിയിച്ചു. ഒമ്ബത് പ്രതികളില്‍ അഞ്ചുപേരും ഇരയുടെ അടുത്ത ബന്ധുക്കളാണ്. വാട്ട്‌സ്‌ആപ്പില്‍ വിഡിയോ പ്രചരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് കുടുംബം ഞെട്ടിപ്പിക്കുന്ന സംഭവം അറിയുന്നത്. തുടര്‍ന്ന് ജൂണ്‍ ഒൻപതിന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മെയ് 24ന് റെവാരി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ബാലിക വീടിന് പുറത്ത് കളിക്കുന്നതിനിടെ പ്രതികളിലൊരാള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
തുടര്‍ന്ന് ഗ്രാമത്തിലെ ഒഴിഞ്ഞ സ്‌കൂള്‍ കെട്ടിടത്തിലേക്ക് കൊണ്ടുവന്ന് കൂട്ട ബലാത്സംഗം ചെയ്തു. 18 വയസ്സുകാരനാണ് ഇതിന്‍െറ വിഡിയോ പകര്‍ത്തിയത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഈ വിഡിയോ മറ്റുള്ളവര്‍ക്ക് അയച്ച്പ്രചരിപ്പിച്ചു. പിടിയിലായ അഞ്ചുപേര്‍ പത്തിനും 12നും ഇടയില്‍ പ്രായമുള്ളവരാണെന്നും പൊലീസ് വെളിപ്പെടുത്തി .