അമ്പലപ്പുഴ: കോവിഡ് പോസിറ്റീവ് ആയ അമ്മമാരുടെ കുഞ്ഞുങ്ങളായ ആ പൊന്നോമനകൾക്കെല്ലാം സ്നേഹപ്പുഞ്ചിരി നൽകി വരവേറ്റു പരിചരിച്ചതിന്റെ സംതൃപ്തിയാണു സിബീനയ്ക്ക്.
സംസ്ഥാനത്തെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതു മുതൽ സിബീന ഡ്യൂട്ടിയിലാണ്. ആദ്യ കോവിഡ് പോസിറ്റീവ് കേസായ മെഡിക്കൽ വിദ്യാർഥിയെയും പരിചരിച്ചിരുന്നു. ഇപ്പോഴത്തെ ഡ്യൂട്ടി ചെറിയ പെരുന്നാളായ നാളെ പുലർച്ചെ അവസാനിക്കും.
ആലപ്പുഴ മെഡിക്കൽ കോളജിലെ നഴ്സ് സിബീനയ്ക്ക് (32) കോവിഡ്കാല ഡ്യൂട്ടിക്കിടയിലെ സന്തോഷത്തുരുത്തായി മാറിയത് 54 കുഞ്ഞുമുഖങ്ങൾ.
കോവിഡ് പോസിറ്റീവായ അമ്മമാരുടെ കുഞ്ഞുങ്ങളെ എൻഐസിയുവിലേക്കു മാറ്റുന്നതു മുതൽ കാത്തിരിപ്പാണ്, അമ്മമാർ നെഗറ്റീവാകുന്നതിന്. കുഞ്ഞുങ്ങളെ അമ്മമാർക്കു കൈമാറുന്നതാണ് ഏറ്റവും സന്തോഷമുള്ള കാര്യം.
കഴിഞ്ഞവർഷത്തെ ചെറിയ പെരുന്നാൾ ദിവസം ഡ്യൂട്ടിയിലായിരുന്നു. കുടുംബവും ആഘോഷം മാറ്റിവച്ചു. ആലപ്പുഴ കനാൽവാർഡ് തൈപ്പറമ്പിൽ കുഞ്ഞുമോന്റെ ഭാര്യയാണു സിബീന. മകൻ 8 വയസ്സുകാരൻ സഫൽ.