കൊച്ചി:എറണാകുളം കിഴക്കമ്പലത്ത് പ്രവർത്തിക്കുന്ന കിറ്റെക്സ് കമ്പനിയിലെ വലിയൊരു ശതമാനം ആളുകൾക്കും പനിയും കൊറോണ ലക്ഷണങ്ങളും ഉണ്ടന്ന കമ്പനിയിലെ ജീവനക്കാരന്‍റേതെന്ന തരത്തിലുള്ള ശബ്ദ സന്ദേശം പുറത്ത്. ജീവനക്കാരിൽ കുറച്ച് ആളുകൾ ടെസ്റ്റ് ചെയ്തപ്പോൾ ഭൂരിപക്ഷവും പോസിറ്റീവ് ആയിരുന്നുവെന്നും പിന്നീട് പരിശോധന നിർത്തിവെച്ചതായും രോഗികളായ രണ്ടുപേരും പാരസെറ്റമോൾ പോലും ലഭിക്കാതെ സ്ഥിതി അതീവ ഗുരുതരമാണെന്നുമാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. അതേസമയം ശബ്ദ സന്ദേശത്തിൻ്റെ നിജസ്ഥിതി പരിശോധിച്ച് കമ്പനി മാനേജ്മെൻ്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പി.ടി തോമസ് എം.എൽ.എ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കിറ്റക്ക്സ് കമ്പനിയിലെ ജീവനക്കാർക്കിടയിൽ കോവിഡ് പരിശോധന നടത്തിയാൽ വലിയൊരു ശതമാനം ആളുകളും കൊവിഡ് പോസിറ്റീവ് ആകാൻ സാധ്യതയുണ്ടെന്നും എന്നും ഈ സന്ദേശത്തിൽ ജീവനക്കാരൻ ആശങ്കപ്പെടുന്നുണ്ട്. കമ്പനിയിലെ എണ്ണായിരത്തോളം വരുന്ന ജീവനക്കാരിൽ മഹാ ഭൂരിപക്ഷവും ഇതര സംസ്ഥാനക്കരാണ്. കമ്പനിയിലെ പുരുഷന്മാർ താമസിക്കുന്നത് വിവിധ ഹോസ്റ്റലുകളിലാണ്. സ്ത്രീ തൊഴിലാളികൾ കിഴക്കമ്പലത്ത് ഉള്ള കിറ്റക്സ് കമ്പനിയുടെ പുതിയ കെട്ടിടത്തിലെ നാലു നിലകളിലും പഴയ കെട്ടിടത്തിലെ നാലു നിലകളിലും ആയാണ് താമസിക്കുന്നത്. ഒരു ഹാളിൽ ശരാശരി മൂന്നുറോളം സ്ത്രീകൾ ആണ് താമസിക്കുന്നത്.
രണ്ടു നിലകളുള്ള കട്ടിലിൽ ഓരോ തട്ടിലും രണ്ടു പേര് വീതം താഴെയും മുകളിലുമായി 4 പേരാണ് കിടക്കുന്നത്. കൊവിഡ് ബാധിതരായ ആളുകൾക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ അത് രോഗ വ്യാപനത്തിന് കാരണമാകുമെന്നതിൽ സംശയമില്ല. ശബ്ദസന്ദേശം പുറത്ത് വന്നതിന് പിന്നാലെ ഇതിൻ്റെ ആധികാരികത ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ശബ്ദ സന്ദേശം കുന്നത്തുനാട് എംഎൽഎയ്ക്കും എറണാകുളം ജില്ലാ കളക്ടർക്കും ആലുവ റൂറൽ എസ്പി ക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ജില്ലാ ലേബർ ഓഫീസർക്കും പി.ടി.തോമസ് എം.എൽ.എ അയച്ചുകൊടുത്തിട്ടുണ്ട്.