കണ്ണൂർ: ലോകമെമ്പാടുമുള്ള മലയാളികളുടെ മുമ്പിൽ ‘മ’ എന്ന മലയാള അക്ഷരം കൊണ്ട് മായാജാലം തീർത്ത മകാരം മത്തായി (മാത്യു കൊട്ടാരം 84) നിര്യാതനായി. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പഞ്ചായത്തിൽ ചുങ്കക്കുന്ന് സ്വദേശിയാണ്. ഭാര്യ ഏലിക്കുട്ടി. മക്കൾ മേഴ്സി, മനോജ്. മരുമക്കൾ ജെയ്മോൻ, സോൾജി. സംസ്‌കാരം ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ നടക്കും.
കണ്ണൂർ കേളകം ചുങ്കക്കുന്ന് സ്വദേശിയായ കൊട്ടാരം മാത്യു എന്ന മകാരം മത്തായി 1988ൽ ആണ് മ’ യിൽ തുടങ്ങുന്ന വാക്കുകൾ ഉപയോഗിച്ച് മണിക്കുറുകളോളം സംസാരിക്കാൻ ആരംഭിച്ചത്. 1992ൽ തിരുവനന്തപുരത്ത് എട്ടുമണിക്കൂർ തുടർച്ചയായി ‘മ’ കാരത്തിൽ സംസാരിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടി. മുഴുവൻ വാക്കുകളും വരികളും ‘മ’ യിൽ തുടങ്ങുന്ന 176 പേജുള്ള പുസ്‌തകം ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇത് ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്‌തകമെന്ന നിലയിൽ ഗിന്നസിൽ സ്‌ഥാനം പിടിച്ചു.
കേരളത്തിലും ഇന്ത്യയിലെ മറ്റു പല സംസ്‌ഥാനങ്ങളിലും വിദേശങ്ങളിലും മാക്ഷരങ്ങൾകൊണ്ട് മായാജാല പ്രകടനം നടത്തിയ മത്തായിയെ തേടി അനവധി അവാർഡുകളും പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. ‘മ’ യ്‌ക്കു പുറമേ അ, ക, പ, സ, ട്ട, എന്നീ അക്ഷരങ്ങൾ കോർത്തിണക്കിയും മത്തായി സംസാരിക്കാറുണ്ട്. തിക്കുറുശിയാണ് കൊട്ടാരം മാത്യുവിന് മകാരം മത്തായി എന്ന പേരു നൽകിയത്.