കൊല്ലം: കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയും മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആർ ബാലകൃഷ്ണപിള്ളയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെയാണ് അദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മാര്‍ച്ചില്‍ കൊവിഡ് വാക്സിന്‍ എടുത്തതിനെ തുടര്‍ന്ന് അനുഭവപ്പെട്ട കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് നിരവധി ദിവസം ആശുപത്രിയിലായിരുന്നു. പിന്നീട് അതില്‍ നിന്നെല്ലാം മോചിതനായി കൊട്ടാരക്കരയിലെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു.ഏപ്രിൽ നാലിന് എൺപത്തി ഏഴാം പിറന്നാള്‍ ആഘോഷിച്ച അദ്ദേഹം വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് വീണ്ടും ശാരീരിക അവശതകളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ് ആശുപത്രി അധികൃതരുമായും മകൻ കെ ബി ഗണേശ് കുമാറുമായും ബന്ധപ്പെട്ട് ബാലകൃഷ്ണപിള്ളയുടെ ആരോഗ്യ നിലയെപ്പറ്റി ആരാഞ്ഞു.കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലെ വീട്ടിലെത്തി പി സി തോമസ് ബാലകൃഷ്ണപിള്ളയെ സന്ദർശിച്ചിരുന്നു.