ശ്രീകാകുളം: കൊവിഡ് രൂക്ഷമായതിനെത്തുടർന്ന് അത് ചികിത്സാ സംവിധാനങ്ങളെ മാത്രമല്ല നിത്യജീവിതത്തെ തന്നെ പലരുടെയും കീഴ്മേൽ മറിച്ചിരിക്കുകയാണ്. അത്തരത്തിലുള്ള ഒരു ദാരുണ സംഭവമാണ് ആന്ധ്രാപ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മകനും മരുമകനും ചേര്‍ന്ന് മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് ബൈക്കില്‍. ആന്ധ്രാ പ്രദേശിലെ ശ്രീകാകുളത്താണ് ദാരുണമായ ഈ സംഭവം. അന്‍പത് വയസുകാരിയായ വീട്ടമ്മയെ കൊവിഡ് ലക്ഷണങ്ങളോടെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വൈകാതെ നില ഗുരുതരമാകുകയും മരണമടയുകയുമായിരുന്നു.
ശ്രീകാകുളത്തെ മണ്ഡസ മണ്ഡല്‍ ഗ്രാമവാസിയായ വീട്ടമ്മയുടെ മൃതദേഹം കൊണ്ടുപോകാന്‍ മകനും മരുമകനും ആംബുലന്‍സോ മറ്റ് വലിയ വാഹനങ്ങളോ ലഭിക്കുമോയെന്ന് അന്വേഷിച്ചു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും വണ്ടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും മൃതദേഹം ശ്‌മശാനത്തിലേക്ക് ബൈക്കില്‍ കയറ്റി പോകുകയായിരുന്നു.