തിരുവനന്തപുരം: കോവിഡ് വാക്സിന് വില ഈടാക്കുന്നത് ന്യായമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ സൗജന്യമായി നൽകണം എന്ന് തന്നെയാണ് നിലപാട്. ഇപ്പോൾ വാക്സിൻ വിലയായി പ്രഖ്യാപിച്ചത് ന്യായവിലയുമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് ഇന്നും കത്ത് അയച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾക്ക് താങ്ങാവുന്ന വിലയിൽ വാക്സിൻ നൽകണം. കോവീഷീൽഡ് വാക്സിൻ ഒരു ഡോസിന് 600 രൂപയാണ് ഈടാക്കാൻ പോകുന്നത്. അങ്ങനെ വരുമ്പോൾ അത് വിദേശ രാജ്യത്തെക്കാൾ വില കൂടുതൽ ആകും.
മെയ് ഒന്നാം തീയതി മുതൽ വാക്സിൻ ഓർഡർ ചെയ്യാനുള്ള ബുക്കിംഗ് തുടങ്ങും. അതിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വാക്സിൻ ക്യാമ്പയിന്റെ ഭാഗമായി ഇന്ന് മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് 1.15 കോടി രൂപ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. വൈകുന്നേരം നാല് മണി വരെയുള്ള കണക്കാണ് ഇത്.
എല്ലാ ജനങ്ങള്‍ക്കും വാക്സിന്‍ സൗജന്യമായി ലഭിക്കേണ്ടതിന്‍റെ മാനുഷികവും സാമൂഹികവുമായ പ്രത്യേക തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് നമ്മുടെ സഹോദരങ്ങള്ളെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു
സംസ്ഥാനത്തിന്‍റെ എല്ലാ മേഖലയിലും രോഗവ്യാപനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരേന്ത്യയിലെ വിപത്തുകളെ കുറിച്ചുള്ള വാർത്തകൾ കേരളത്തിലും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. അങ്ങിനെ ഭയക്കേണ്ട സ്ഥിതി നിലവിൽ കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ, അഗ്നിപർവ്വതത്തിന് മുകളിലാണെന്നത് മറക്കണ്ട. ജാഗ്രത പുലർത്തലാണ് പ്രധാനം. അതിലൂടെ പ്രതിസന്ധിയെ മറികടക്കാം. ജനത്തെ പരിഭ്രാന്തരാക്കുന്ന വസ്തുതാവിരുദ്ധമായ സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇതിനെതിരെയും ജാഗ്രത വേണം. ഇത്തരം പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആരോഗ്യവകുപ്പിന്‍റെ വിവരങ്ങളെയും ആധികാരിക സംവിധാനങ്ങളെയും കൊവിഡിനെ പറ്റിയറിയാൻ ജനം ആശ്രയിക്കണം. ആദ്യ തരംഗത്തെ പിടിച്ചുനിർത്താൻ ഉപയോഗിച്ച അടിസ്ഥാന തത്വങ്ങളിലേക്ക് തിരികെ പോകണം. മാസ്ക് കൃത്യമായി ധരിക്കണം, കൈകൾ ശുദ്ധമാക്കണം, അകലം പാലിക്കണം, ഇതിൽ വീഴ്ച പാടില്ല. ആൾക്കൂട്ടം ഒഴിവാക്കണം. അടഞ്ഞ സ്ഥലങ്ങളിൽ കൂടാനും അടുത്ത് ഇടപഴകാനും പാടില്ല. ഇതൊക്കെ താരതമ്യേന മികച്ച രീതിയിൽ പാലിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മറ്റിടങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കേരളത്തിൽ കുറഞ്ഞതും മരണനിരക്ക് കുറഞ്ഞതും. സ്വയം നിയന്ത്രണത്തിൽ ചില വീഴ്ചകൾ ഇപ്പോൾ കാണുന്നുണ്ട്. പൊലീസ് ഇടപെട്ടില്ലെങ്കില്‍ തോന്നുന്നത് പോലെയാകാം എന്ന ധാരണയുള്ളവർ അത് തിരുത്തണം. നമുക്കും ചുറ്റുമുള്ളവർക്കും വേണ്ടി രോഗം പിടിപെടാൻ അനുവദിക്കില്ലെന്ന ദൃഢനിശ്ചയം വേണം. നാട് ഗുരുതരമായ സ്ഥിതിയിലേക്ക് എത്തിയേക്കാം. ജാഗ്രത പാലിക്കലാണ് ഇതൊഴിവാക്കാനുള്ള പ്രധാന മാർഗമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.