കോഴിക്കോട്:പ്രതിപക്ഷം പ്രതികാരപക്ഷമാവരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിരന്തരം നുണ പറഞ്ഞു തിരഞ്ഞെടുപ്പു കമ്മിഷനെ തെറ്റിദ്ധരിപ്പിക്കുന്ന പ്രതിപക്ഷ നേതാവ് ജനങ്ങളുടെ അന്നം മുടക്കാനാണു ശ്രമിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഭക്ഷ്യകിറ്റ് സൗജന്യമല്ല, ജനങ്ങളുടെ അവകാശമാണ്. കോവിഡ് കാലത്തെ ദുരിതത്തിൽ നിന്നു കേരളം പൂർണമായും മോചനം നേടിയിട്ടില്ല എന്നതുകൊണ്ടാണ് ഭക്ഷ്യകിറ്റ് ഇപ്പോഴും തുടരുന്നത്.
വിഷുകിറ്റ് നേരത്തേ വിതരണം ചെയ്യുന്നത് ജനങ്ങളെ സ്വാധീനിക്കാനാണ് എന്നാണു പ്രതിപക്ഷം പറയുന്നത്. വിഷു മാത്രമല്ല, അതിനു മുന്നേ നാലിന് ഈസറ്റർ ആണ്. വിശേഷ അവസരങ്ങളിൽ നേരത്തേ തന്നെ കിറ്റ് വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഓണത്തിനും ക്രിസ്മസിനുമെല്ലാം മാസാദ്യം തന്നെ കിറ്റ് നൽകിയിരുന്നു. 2016 ലെ തിരഞ്ഞെടുപ്പു കാലത്ത് യുഡിഎഫ് സർക്കാർ സൗജന്യ അരിയും ശുദ്ധജലവും വിതരണം ചെയ്യുന്നതിനെ എൽഡിഎഫ് എതിർത്തിരുന്നല്ലോ എന്ന ചോദ്യത്തിന്, അന്നു സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സമയത്തിനു ചെയ്യാത്തത് എന്റെ പിടലിക്ക് വച്ചു കെട്ടേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മേയ് മാസത്തെ പെൻഷൻ മുൻകൂറായി വിതരണം ചെയ്യരുതെന്നാണ് പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ പരാതി. എന്നാൽ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ മാത്രമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. വിശേഷദിവസങ്ങൾ വരുമ്പോൾ ശമ്പളവും പെൻഷനും നേരത്തേ വിതരണം ചെയ്യുന്ന പതിവ് കേരളത്തിലുണ്ട്. തിരഞ്ഞെടുപ്പിന്റെ പേരിൽ ശമ്പള വിതരണവും മുടക്കാൻ പ്രതിപക്ഷ നേതാവ് തയാറാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായുള്ള ഭക്ഷ്യധാന്യമാണ് സ്കൂൾ തുറക്കാത്തതിനാൽ നേരിട്ടു വിതരണം ചെയ്യുന്നത്. ഇതിന്റെ ആദ്യഘട്ടം നേരത്തെ പൂർത്തിയാക്കിയിരുന്നു. രണ്ടാം ഘട്ടം വിതരണം ചെയ്യാൻ തിരഞ്ഞെടുപ്പ് വിഞ്ജാപനത്തിനു മുൻപേ തീരുമാനമടുത്തിരുന്നു. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം കാര്യങ്ങളിൽ നിന്ന് പ്രതിപക്ഷ നേതാവ് പിൻമാറണം.
കേരളത്തിൽ ആരും പട്ടിണി കിടക്കരുത് എന്നാണ് എൽഡിഎഫ് നിലപാട്. എൽഡിഎഫ് അധികാരത്തിലെത്തിയാൽ കിടപ്പാടം അവകാശമാക്കുന്ന നിയമം കൊണ്ടുവരും. ബദൽ സംവിധാനങ്ങളില്ലാതെ ആരെയും വീട്ടിൽ നിന്ന് ഇറക്കിവിടാനാവില്ല. ശബരിമലയിൽ ഇപ്പോൾ പ്രശ്നങ്ങൾ ഒന്നുമില്ല. ഈ വിഷയം ഉയർത്തിക്കൊണ്ടു വരുന്നവരുടെ ഉദ്ദേശം ജനം മനസ്സിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.