അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വൻറി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് തോൽവി.ഓപ്പണിങ് ബാറ്റ്സ്മാൻമാർ പരാജയപ്പെട്ട ഇന്ത്യ ശ്രേയസ് അയ്യരുടെ അർദ്ധസെഞ്ചുറിയുടെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത് 124 റൺസ് നേടിയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ മൂന്നു വിക്കറ്റ് നേടി.125 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 15.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 49 റൺസ് നേടിയ ജേസൻ റോയ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ.
ആശങ്കകളൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ഓപ്പണർമാർ അനായാസം ബാറ്റ് ചെയ്തപ്പോൾ സ്കോർബോർഡ് വേഗത്തിൽ ചലിച്ചു. ആദ്യ വിക്കറ്റിൽ ജോസ് ബട്‌ലർ-ജേസൻ റോയ് സഖ്യം 72 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ബട്‌ലറെ (28) വിക്കറ്റിനു മുന്നിൽ കുരുക്കിയ യുസ്‌വേന്ദ്ര ചഹാൽ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഏറെ വൈകാതെ ജേസൻ റോയിയെ (49) വാഷിംഗ്ടൺ സുന്ദർ വിക്കറ്റിനു മുന്നിൽ കുരുക്കി. എന്നാൽ, നാലാം നമ്പറിൽ കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞ ജോണി ബെയർസ്റ്റോ ഇംഗ്ലണ്ടിനെ വിജയിപ്പിക്കുകയായിരുന്നു. മലാൻ ബെയർസ്റ്റോയ്ക്ക് മികച്ച പങ്കാളിയായി. വാഷിംഗ്ടണിനെ സിക്സറടിച്ച് മലാനാണ് വിജയ റൺ കുറിച്ചത്. ബെയർസ്റ്റോ (26), ഡേവിഡ് മലാൻ (24) എന്നിവർ പുറത്താവാതെ നിന്നു.