തിരുവനന്തപുരം:തിരുവനന്തപുരം എയർപോർട്ട് കേന്ദ്രസർക്കാരിൻ്റെ സമ്പൂർണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എയർപോർട്ടല്ലേ? ബിജെപി അധികാരത്തിൽ വന്നതുമുതൽ തിരുവനന്തപുരം എയർപോർട്ട് സ്വർണക്കടത്തിൻ്റെ ഹബ്ബായി മാറിയതെങ്ങനെ? അമിത് ഷാ ഉത്തരം പറയണമെന്ന് സിപിഐഎം.കേരളത്തിൻ്റെ മുഖ്യമന്ത്രിയല്ല ഇതിനുത്തരം പറയേണ്ടത്. അമിത് ഷായ്ക്ക് ഉത്തരം പറയാനുള്ള ബാധ്യതയുണ്ട്.
സ്വർണക്കള്ളക്കടത്തിന് തടസം വരാതിരിക്കാൻ തിരുവനന്തപുരം എയർപോർട്ടിൽ സംഘപരിവാറുകാരായവരെ വിവിധ ചുമതലകളിൽ നിയമിച്ചത് ബോധപൂർവ്വമല്ലേ? കള്ളക്കടത്തിന് പിടിക്കപ്പെട്ട ചില ഉദ്യോഗസ്ഥരെ പ്രത്യേക താൽപ്പര്യമെടുത്ത് ഡെപ്യൂട്ടേഷനിൽ തിരുവനന്തപുരത്തെത്തിച്ചതിന് പിന്നിൽ ആരാ പ്രവർത്തിച്ചത്? ഈ കേസിൽ ആദ്യഘട്ടത്തിൽ ശരിയായ ദിശയിൽ നീങ്ങിയ അന്വേഷണം അമിത് ഷായ്ക്കും കൂട്ടർക്കും വേണ്ടപ്പെട്ടവരിലേക്ക് എത്തുന്നു എന്ന് വന്നപ്പോഴല്ലേ കേസിൻ്റെ ദിശ തിരിച്ചുവിട്ടത്? ശരിയായ ദിശയിൽ അന്വേഷണം നടന്നാൽ താങ്കളുടെ പാർടിയുടെ ചാനൽ മേധാവി മാത്രമല്ല, മന്ത്രി വരെ പെട്ടേക്കുമെന്ന് ബോധ്യപ്പെട്ടപ്പോഴല്ലേ ഈ അന്വേഷണം അട്ടിമറിക്കപ്പെട്ടത്?
8 മാസമായിട്ടും സ്വർണം കൊടുത്തയച്ചയാളെ അറിയാവുന്ന അന്വേഷണ ഏജൻസി ആ പ്രധാന പ്രതിയെ ഇതുവരെ ചോദ്യം ചെയ്തോ? ഇവിടെ കള്ളക്കടത്തായി വന്ന സ്വർണം വാങ്ങിയവരിലേക്ക് അന്വേഷണമെത്തിയോ? സംഘപരിവാർ ബന്ധമുള്ളവർ അതിലുണ്ട് എന്നതുകൊണ്ടല്ലേ അവരിലേക്ക് അന്വേഷണം എത്തേണ്ടതില്ല എന്ന് കേന്ദ്രസർക്കാർ തന്നെ നിലപാടെടുത്തത്? കള്ളക്കടത്തായി വന്ന സ്വർണം കണ്ടുകെട്ടിയോ? അത് ആവിയായിപ്പോയോ എന്നും സിപിഐഎം ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.