കണ്ണൂർ: യു ഡിഎഫും ബിജെപിയും തമ്മിൽ പുതിയ ചങ്ങാത്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സർക്കാരിന്റെ പ്രവർത്തനത്തിൽ വന്ന കുറവുകളാണ് സാധാരണ നിലയിൽ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രതിപക്ഷം ഉയർത്തിക്കാട്ടാൻ ശ്രമിക്കുക. എന്നാൽ ആ വഴിക്കല്ല കേരളത്തിലെ പ്രതിപക്ഷം ഇപ്പോൾ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ പാർട്ടി പ്രവർത്തകർ നൽകിയ സ്വീകരണ യോഗത്തിൽ ആണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.
സാധാരണ വഴിവിട്ട് സഞ്ചരിക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിട്ടുള്ളത്.യു ഡിഎഫും ബിജെപിയും തമ്മിൽ പുതിയ ചങ്ങാത്തം രൂപപ്പെട്ടു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് ചേർന്ന് സർക്കാരിനെതിരെ ഇല്ലാക്കഥകൾ മെനയുകയാണ്. ബിജെപി നേതാവ് രാവിലെ പറയുന്നതാണ് പ്രതിപക്ഷ നേതാവ് വൈകീട്ട് പറയുന്നത്.സ്വർണക്കടത്ത് കണ്ടെത്തേണ്ട കസ്റ്റംസ് കേന്ദ്രത്തിന്റെ കീഴിലാണ്. നയതന്ത്ര ബാഗേജിലൂടെ കള്ളക്കടത്ത് നടന്നപ്പോൾ അന്വേഷണത്തിനായി സംസ്ഥാനം തന്നെ കേന്ദ്രത്തിന് കത്തയച്ചു.
എന്നാൽ കള്ളക്കടത്തിലെ കുറ്റവാളികളെ പിടികൂടാനായിരുന്നില്ല താത്പര്യം. പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കസ്റ്റംസിനെ വിളിച്ചെന്നാരോപിച്ചു. ഇല്ലെന്ന് വ്യക്തമാക്കിയത് കസ്റ്റംസ് ഉദ്യോഗസ്ഥൻ തന്നെയാണ്.ആദ്യ ഘട്ടത്തിൽ അന്വേഷണം നല്ല നിലയിലാണ് നടന്നത് . ഈ വിഷയത്തിൽ സംസ്ഥാനത്തിന് ഉത്തരവാദിത്തമില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.എല്ലാ കാര്യങ്ങളും ചെയ്യണ്ടത് കേന്ദ്രമാണെന്നും പിണറായി വിജയൻ വിശദീകരിച്ചു.
ഇന്നലെ അമിത് ഷാ ചില ചോദ്യങ്ങള്‍ ചോദിച്ചു. അമിത് ഷായോട് ചില ചോദ്യങ്ങള്‍ തിരിച്ചു ചോദിക്കുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് ആസൂത്രണം ചെയ്ത പ്രധാനികളില്‍ ഒരാള്‍ അറിയപ്പെടുന്ന സംഘപരിവാറുകാരനല്ലേ. സ്വര്‍ണക്കള്ളക്കടത്ത് തടയാനുള്ള പൂര്‍ണ ഉത്തരവാദത്വം കേന്ദ്ര ഏജന്‍സിയായ കസ്റ്റംസിനല്ലേ. ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കള്ളക്കടത്തിന്റെ കേന്ദ്രമായതെങ്ങനെയാണ്. അമിത് ഷാ ഉത്തരം പറയണം. മുഖ്യമന്ത്രിയല്ല അതിന് ഉത്തരം പറയേണ്ടത്.
സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിക്കുന്നതില്‍ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്ക് വ്യക്തിപരമായ നേതൃതല പങ്കാളിത്തം ഉണ്ട് എന്നത് അമിത് ഷായ്ക്ക് അറിയാത്തതാണോ. കള്ളക്കടത്തിന് തടസ്സം വരാതിരിക്കാന്‍ സംഘപരിവാറുകാരെ വിവിധ ചുമതലകളില്‍ നിയമിച്ചത് ബോധപൂര്‍വമല്ലേ.
ആദ്യം അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങിയത്. പിന്നീട് ആ അന്വേഷണം അമിത് ഷായ്ക്കും കൂട്ടര്‍ക്കും നേരെ നീങ്ങുന്നു എന്നു വന്നപ്പോഴല്ലേ അന്വേഷണം വഴിതിരിച്ചുവിട്ടത്. പാര്‍ട്ടി ചാനലിന്റെ മേധാവിക്കുനേരെ അന്വേഷണം നീണ്ടപ്പോഴല്ലേ അന്വേഷണം അട്ടിമറിക്കുന്ന നിലയിലേക്ക് എത്തിയത്. സംഘപരിവാര്‍ ബന്ധമുള്ളവര്‍ ഉണ്ട് എന്നതിനാലല്ലേ അവരിലേക്ക് അന്വേഷണം എത്തേണ്ടതില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ധർമ്മടം മണ്ഡലത്തിലെ പിണറായി കൺവെൻഷൻ സെന്ററിൽ നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.