കൊച്ചി: പുതുക്കിപ്പണിത പാലാരിവട്ടം പാലം തുറന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ദേശീയപാതാ വിഭാഗം ചീഫ് എൻജിനീയറാണ് വൈകിട്ട് നാലിന് പാലം തുറന്നു നൽകിയത്.
ഗതാഗത മന്ത്രി ജി സുധാകരനും ഉന്നത ഉദ്യോഗസ്ഥരും തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി പാലം നേരത്തെ സന്ദർശിച്ചിരുന്നു. 2010 സെപ്റ്റംബർ അവസാനമാണ് പാലം പുനർനിർമിക്കാൻ ആരംഭിച്ചത്. റെക്കോർഡ് സമയം കൊണ്ടാണ് പാലം പൂർത്തിയാക്കിയത്.
നൂറുവർഷത്തെ ഈട് ഉറപ്പാക്കിയ ശേഷമാണ് പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുന്നത് എന്ന് ഗതാഗത മന്ത്രി ജി സുധാകരൻ വ്യക്തമാക്കി. 5 മാസവും 10 ദിവസവും മാത്രം എടുത്താണ് പാലം പുനർനിർമ്മിച്ചത്. ഡിഎംആർസിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ചേർന്നാണ് പാലം നിർമ്മിച്ചത്.
അതേസമയം ഉദ്ഘാടന ദിനം പാലാരിവട്ടം പാലത്തിൽ ചെറിയ അപകടം. കാറിലേക്ക് ട്രക്ക് വന്ന് തട്ടിയാണ് അപകടമുണ്ടായത്. ചെറിയ പോറൽ മാത്രമേ വണ്ടിക്ക് സംഭവിച്ചുള്ളു.
പുതുക്കി പണിത പാലാരിവട്ടം പാലം ഇന്ന് വൈകീട്ട് 3.50നാണ് പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്. ഉദ്ഘാടനം നടന്ന് നിമിഷങ്ങൾക്കകമാണ് അപകടം. എന്നാൽ സംഭവത്തിൽ ആർക്കും പരുക്കേറ്റില്ല. വാഹനത്തിനും വലിയ പരുക്ക് പറ്റിയിട്ടില്ല.