കൊച്ചി: വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ കേരളം ക്വാർട്ടർ ഫൈനലിൽ. ഗ്രൂപ്പ് മത്സരങ്ങളിൽനിന്ന് ഏഴാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടർ ഫൈനലിനു യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ ഇന്ന് അവസാനിച്ചതോടെയാണ് ക്വാർട്ടർ ലൈനപ്പ് വ്യക്തമായത്. ഈ മാസം എട്ടു മുതൽ ഡൽഹിയിലാണ് ക്വാർട്ടർ പോരാട്ടങ്ങൾ നടക്കുക. അതേസമയം, ക്വാർട്ടറിൽ കടന്ന കേരളത്തിന് തിരിച്ചടിയായ സഞ്ജു സാംസൺ പരുക്കേറ്റ് ടീമിനു പുറത്തായി. ഇതോടെ ക്വാർട്ടർ മത്സരങ്ങൾക്കുള്ള ടീമിൽ പകരക്കാരനായ പേസ് ബോളർ ബേസിൽ തമ്പിയെ ഉൾപ്പെടുത്തി.
അഞ്ച് എലൈറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരായി ഗുജറാത്തും ആന്ധ്രപ്രദേശും കര്‍ണാടകയും മുംബൈയും സൗരാഷ്ട്രയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനക്കാരായാണ് കേരളവും ഉത്തര്‍പ്രദേശും ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
ഗുജറാത്തിനെതിരെ ഇന്നലെ ബറോഡ തോറ്റതും രാജസ്ഥാനെതിരെ ഇന്ന് ഡല്‍ഹിക്ക് അതിവേഗം ജയിക്കാനാകാഞ്ഞതും കേരളത്തിന് തുണയായി.
രാജസ്ഥാന്‍ ഉയര്‍ത്തിയ 295 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഡല്‍ഹിക്ക് 44.4 ഓവര്‍ എടുക്കേണ്ടിവന്നത് നെറ്റ് റണ്‍റേറ്റില്‍ കേരളത്തിന് അനുകൂലമായി.
ക്വാര്‍ട്ടറിലെ അവസാന സ്ഥാനത്തിനായി പ്ലേറ്റ് ഗ്രൂപ്പില്‍ ഒന്നാമതെത്തിയ ഉത്തരാഖണ്ഡുമായി ഡല്‍ഹി ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കേരളത്തിനായി മുന്‍ ഇന്ത്യന്‍ താരവും ഓപ്പണറുമായി റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സഞ്ജു സാംസണും മുഹമ്മദ് അസറുദ്ദീനുമെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബിഹാറിനോട് ഏറ്റുമുട്ടിയ കേരളം ഇന്നലെ മികച്ച റണ്‍റേറ്റില്‍ ജയിച്ചിരുന്നു. ബിഹാര്‍ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം കേരളം വെറും 53 പന്തുകളില്‍ കേരളം മറികടക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ കര്‍ണാടകയോട് മാത്രമാണ് കേരളം തോറ്റത്.