Entertainment

ഇത് സ്ക്രിപ്റ്റിൻ്റെ പോരായ്മയോ, ദൃശ്യം 2 വിനെ കുറിച്ച് വ്യത്യസ്തമായ റിവ്യൂ

കൊച്ചി: കുടുംബ സ്നേഹിയായ ജോർജ്ജ് കുട്ടിയുടെ കഥ പറയുന്ന ദൃശ്യം രണ്ടാം ഭാഗവും പ്രേക്ഷക പ്രീതി പിടിച്ച് പറ്റി മുന്നേറുകയാണ്.സിനിമയെക്കുറിച്ചുള്ള രസകരമായ കമൻറുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് ഇങ്ങനെ ഒരു റിവ്യൂ.

ഞാന്‍ ഒരു സിനിമാ നിരൂപകനല്ല, നല്ല സിനിമകളുടെ ആരാധകനാണ്. ഛായാഗ്രഹണത്തെക്കുറിച്ച്‌ എനിക്ക് സാങ്കേതിക അറിവില്ലെങ്കിലും, ദൃശ്യം 2 ന്റെ ഫ്രെയിമുകള്‍ അതിന്റെ ആദ്യ ഭാഗത്തെപ്പോലെതന്നെ ഇത്തവണയും വളരെ മികച്ചതായിരുന്നു. മോഹന്‍ലാല്‍ പതിവുപോലെ ഗംഭീരവും, മുമ്ബത്തേക്കാളും സുന്ദരനുമാണ്.

തുടക്കം മുതല്‍ ഒടുക്കം വരെ നിങ്ങളെ ആവേശത്തോടെ പിടിച്ചിരുത്തുന്ന രീതിയിലുള്ളതാണ് സിനിമ.

ജോര്‍ജുകുട്ടിയെ മാനസികമായി പിന്തുണയ്ക്കാനും, അയാളെ നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കണമെന്ന് പ്രാര്‍ഥിക്കാനും പ്രേക്ഷകനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ജോര്‍ജുകുട്ടിയും കുടുംബവും പൊലീസിന്റെയും നിയമത്തിന്റെയും മുന്നില്‍ നിന്ന് രക്ഷപ്പെടുന്നു. വളരെ മനോഹരമായ രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത്.

എന്നാല്‍ ചിത്രത്തിന്റെ രണ്ടാം പകുതി വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ വളരെ വേഗത്തില്‍ കണ്ടെത്തി, അറസ്റ്റ് ചെയ്യുന്ന 2021ന് സിനിമയുടെ ഇതിവൃത്തം അനുയോജ്യമല്ല. മുരളിഗോപി അവതരിപ്പിച്ച ജാഗ്രതയുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് വിവാദമായ വരുണ്‍ കൊലക്കേസ് അന്വേഷിക്കുന്നത്. അയാള്‍ക്ക് വരുണ്‍ കേസുമായി വൈകാരികമായ ബന്ധവുമുണ്ട്. ജോര്‍ജുകുട്ടിയേയും കുടുംബത്തേയും എന്തുവിലകൊടുത്തും കീഴ്‌പ്പെടുത്തുമെന്ന പ്രതിജ്ഞയെടുത്താണ് അന്വേഷണം നടത്തുന്നത്.കഴിഞ്ഞ ആറ് വ‌ര്‍ഷമായി ജോര്‍ജ്കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മൃതദേഹ അവശിഷ്ടങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കണ്ടെത്തുന്നതിലും വിജയിച്ചു. ഇതോടെ അന്വേഷണം ജോര്‍ജുകുട്ടിയിലേക്ക് എത്തിക്കാനും കഴിഞ്ഞു. ഇതുവരെ എല്ലാം പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ ദഹിക്കുന്നതായിരുന്നു.

എന്നാല്‍ അതിനുശേഷം ജോര്‍ജുകുട്ടി ഇടുക്കിയില്‍ നിന്ന് കോട്ടയം വരെ യാത്ര ചെയ്യുകയും, ആ രാത്രി ഫോറന്‍സിക് ലാബിന്റെ സെക്യൂരിറ്റി ഗാര്‍ഡിന്റെ മുറിയില്‍ തങ്ങുകയും, കുടുംബത്തെ രക്ഷിക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. തെളിവുകളെല്ലാം കിട്ടിയിട്ടും ജോര്‍ജുകുട്ടിയെപ്പോലൊരു അസാധാരണ ക്രിമിനല്‍ ബുദ്ധിയുള്ള ഒരാളെ നിരീക്ഷിക്കാന്‍ ഒരു കോണ്‍സ്റ്റബിളിനെയെങ്കിലും നിയോഗിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്നാണ് ആ ഘട്ടത്തില്‍ എന്റെ സ്വാഭാവിക സംശയം.

അങ്ങനെയാണെങ്കില്‍, കഥയുടെ അവസാനം മറ്റൊന്നാകുമായിരുന്നു.ഒപ്പം ജോര്‍ജ്ജ്കുട്ടിയും മകളും ഭാര്യയും പൊലീസിന്റെ കസ്റ്റഡിയിലൊക്കെ ആയേനെ. ഇത് സ്‌ക്രിപ്റ്റ് എഴുതിയ ആളുടെ പരാജയമാണോ. അതോ സായ്കുമാറിന്റെ കഥാപാത്രത്തിലൂടെ മുന്‍കൂര്‍ ജാമ്യം എടുത്ത് അദ്ദേഹം സുരക്ഷിതമായി കളിച്ചിട്ടുണ്ടോ? അന്വേഷണ ഉദ്യോഗസ്ഥന്‍ പോലും കേസില്‍ തനിക്ക് ലഭിച്ച പിന്തുണയുടെ അഭാവത്തെക്കുറിച്ച്‌ മജിസ്‌ട്രേറ്റിന് മുന്നില്‍ കുറ്റസമ്മതം നടത്തുകയാണ്. സൈബര്‍ സെല്ലിലേക്ക് വിളിച്ച്‌ ജോര്‍ജ്കുട്ടി എവിടെയായിരുന്നെന്ന് കണ്ടെത്താന്‍ അദ്ദേഹത്തിന് എളുപ്പമായിരുന്നു, അതിന് മറ്റ് പിന്തുണയൊന്നും ആവശ്യമില്ല.

ടൊവിനോയുടെ ഫോറന്‍സിക് കണ്ടിരുന്നെങ്കില്‍ ജോര്‍ജുകുട്ടി വരുണിന്റെ മാതാപിതാക്കള്‍ക്ക് ചിതാഭസ്മം കൈമാറുമായിരുന്നില്ല. ചാരത്തില്‍ നിന്നുപോലും ഡിഎന്‍എ കണ്ടെത്താന്‍ കഴിയുമെന്ന് ചിത്രത്തില്‍ ടൊവിനോ പറയുന്നുണ്ട്. തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ മികച്ച അഭിപ്രായത്തോടെ പ്രദര്‍ശനം തുടരുകയാണ്‌.സൈബര്‍ കുറ്റകൃത്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.സൈബര്‍ സെല്ലിന്റെ സഹായത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ കുറ്റവാളികളെ പിടികൂടുന്ന പൊലീസിന്റെ അന്വേഷണത്തെക്കുറിച്ച്‌ വളരെ മനോഹരമായിട്ടാണ് സിനിമയില്‍ കാണിക്കുന്നത്. ജോര്‍ജ്കുട്ടി, ഒരു സിനിമാ പ്രേമിയായിരുന്നു.എന്റെ എളിയ അഭിപ്രായത്തില്‍ 2019 ല്‍ ഓപ്പറേഷന്‍ജാവ പുറത്തിറങ്ങിയെങ്കില്‍, ഇത്തരത്തിലുള്ള തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലായിരുന്നു.

കൂടാതെ ജോർജുകുട്ടിയുടെ സ്വന്തം പ്രോപ്പർട്ടി വാങ്ങിയ ആളെ കുറിച്ച് തിരക്കാതെ ഇരുന്നതും ചിലർ ഉന്നയിക്കുന്നു. സായികുമാറിന് മനസ്സിലാവാതെ പോയതും കമൻറുകൾ ആയി ചിലർ ഇട്ടിട്ടുണ്ട്.

അതേസമയം ഇതിനിടെ ദൃശ്യം 3 ന്റെ രസകരമായ ചില വേര്‍ഷനുകള്‍ കൂടി ചിലര്‍ കമന്റായി ഇടുന്നുണ്ട്.
ദൃശ്യം -3, ജോര്‍ജ് കുട്ടി, കൊച്ചിയിലേക്ക് മാറുന്നു, കൊച്ചിയിലെ ഒരു പയ്യന്‍ ഇളയവളെ ശല്യം ചെയ്തു, ചെക്കന്റെ കാര്യം തീരുമാനം ആയി.
ബോഡി പാലാരിവട്ടം പാലം പണിയുമ്പോള്‍ കൊണ്ട് ഇടുന്നു. ചെക്കന്‍ മിസ്സിങ്. കുറച്ചു നാള്‍ക്ക് ശേഷം,’ പാലാരിവട്ടം പാലം ‘ പൊളിച്ചു. ജോര്‍ജ് കുട്ടിയെ തോല്‍പ്പിച്ച് ഇബ്രാഹിം കുട്ടി’ എന്നിങ്ങനെയാണ് കമന്റുകള്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top