ഉന്നാവൊ: ഉത്തര്‍ പ്രദേശിലെ ഉന്നാവൊയിൽ നിന്നും നടുക്കുന്ന ഒരു വാർത്ത കൂടി. ഉന്നവോയിൽ മൂന്ന് ദളിത് പെണ്‍കുട്ടികളെ ഗോതമ്പ് പാടത്ത് കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. ഇവരില്‍ രണ്ട് പേര്‍ മരിച്ചു. ഒരു പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു പെണ്‍കുട്ടികളെ കണ്ടെത്തിയത്. പശുവിന് പുല്ല് പറിക്കാന്‍ പോയ കുട്ടികളെ കാണാതാകുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പെണ്‍കുട്ടികളെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് മരിച്ചത്.
അസോഹ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ലക്‌നൗ ഐ.ജി. ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം വിഷം ഉള്ളില്‍ ചെന്നാണ് രണ്ട് പേരും മരിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.