വിവാഹദിനത്തിൽ ഫോട്ടോഗ്രാഫര്‍ വധുവിന്റെ ഫോട്ടോ എടുക്കുന്നതിന്റെയും പിന്നാലെ അയാള്‍ വരന്റെ തല്ലുകൊള്ളുന്നതിന്റെയും വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരുപാട് ആളുകൾക്ക് അത് കണ്ടിട്ട് ഇത് അവരുടെ അഭിനയം ആണോ എന്നു വരെ സംശയം ഉണ്ടായിരുന്നു.
വീഡിയോയില്‍ കണ്ടത് ഇങ്ങനെ: വിവാഹവസ്ത്രത്തില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന വരന്റെയും വധുവിന്റെയും ഫോട്ടോകള്‍ എടുക്കുകയായിരുന്നു ക്യാമറാമാന്‍. കുറച്ചു കഴിഞ്ഞ് വരനെ മാറ്റിനിര്‍ത്തി ഫോട്ടോഗ്രാഫര്‍ വധുവിന്റെ സിംഗിള്‍ ഫോട്ടോകള്‍ എടുക്കാന്‍ തുടങ്ങി. തന്റെ പങ്കാളിയുടെ ഫോട്ടോ എടുക്കുന്നത് കുറച്ചു നേരം വരന്‍ നോക്കി നിന്നു. എന്നാല്‍ കൂടുതല്‍ സമയം പെണ്‍കുട്ടിയുടെ ഫോട്ടോയ്ക്ക് ശ്രദ്ധ കൊടുക്കുന്നത് കണ്ട് ക്ഷുഭിതനായ വരന്‍ ക്യാമറാമാന്റെ തലയ്ക്ക് നോക്കി അടിച്ചു. എന്നാല്‍ പ്രതീക്ഷിച്ച പോലെ സംഭവം അടിപിടിയായില്ല. സംഭവം കണ്ട വധു നിയന്ത്രണം വിട്ട് പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. നിലത്തിരുന്നും കിടന്നും പൊട്ടിച്ചിരിച്ചു വധു. ഇത് കണ്ട് ക്യാമറാമാനും വരനും ചുറ്റുമുള്ളവരും ചിരിക്കാന്‍ തുടങ്ങി. ഈ വീഡിയോയാണ് കഴിഞ്ഞദിവസം വൈറലായത്. ചിലര്‍ വരന്റെ രോഷപ്രകടനത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഒരു ദിവസം ആ പെണ്‍കുട്ടിയെയും ഇയാള്‍ അടിക്കുമെന്നാണ് ചിലര്‍ വീഡിയോ ഷെയര്‍ ചെയ്ത് പ്രതികരിച്ചത്. രേണുക മോഹന്‍ എന്ന യുവതിയാണ് ആദ്യം ഈ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
എന്നാല്‍ ഇപ്പോഴിതാ, സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത പുറത്തുവന്നിരിക്കുകയാണ്. ഛത്തീസ്ഗഡിലെ യുവനടിയായ അനിക്രിതി ചൗഹാനാണ് സംഭവം വെളിപ്പെടുത്തുന്നത്. നടന്നത് യഥാര്‍ത്ഥ വിവാഹമല്ലെന്നും സിനിമാ ചിത്രീകരണമായിരുന്നെന്നാണ് അനിക്രിതി പറഞ്ഞത്. ആ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട വധുവും താനാണ്, ഷൂട്ടിംഗിനിടെയുള്ള ഒരു സീനാണ് വൈറലായതെന്ന് താരം പറഞ്ഞു. ‘ഡാര്‍ലിംഗ് പ്യാര്‍ ജുക്താ നഹി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോയാണതെന്നും അനിക്രിതി പറഞ്ഞു. രേണുകയുടെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് നന്ദി പറഞ്ഞാണ് അനിക്രിതി ഇക്കാര്യം വെളിപ്പെടുത്തിയത്. മാത്രമല്ല, തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലുടെയും അനിക്രിതി വസ്തുത പറഞ്ഞു. ആദ്യ വീഡിയോയ്ക്ക് ഇതുവരെ 15,000 അധികം റിട്വീറ്റുകളും 68,000 അധികം ലൈക്കുകയാണ് ലഭിച്ചത്.