തിരുവനന്തപുരം: അസിസ്റ്റൻറ് പ്രോട്ടോകോൾ ഓഫീസർ ഹരികൃഷ്ണനോട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഹരികൃഷ്ണനുണ്ടായ ദുരനുഭവങ്ങള് വിവരിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി 2021 ജനുവരി 11-ന്കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് കത്തെഴുതിയിട്ടുണ്ടെന്നും അഡ്വ. വി ജോയിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നിയമവിരുദ്ധവും അപക്വവും മര്യാദയില്ലാത്തതുമായ പെരുമാറ്റം നമ്മുടെ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്ക്കുന്നതായതിനാല് ഇത്തരം നടപടികള് ആവര്ത്തിക്കരുത് എന്ന കാര്യത്തില് സംസ്ഥാന സര്ക്കാരിന് നിര്ബന്ധമുണ്ട്.
അതേസമയം അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസറോട് കസ്റ്റംസ് മോശമായി പെരുമാറിയെന്ന ചീഫ് സെക്രട്ടറിയുടെ പരാതിയില്‍ കേന്ദ്രം വിശദീകരണം തേടി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് കസ്റ്റംസിനോട് വിശദീകരണം ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറിയുടെ പരാതി അന്വേഷണം അട്ടിമറിക്കാനാണെന്നാണ് കസ്റ്റംസ് നിലപാട്. ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കും. അതേസമയം, അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്. ഹരികൃഷ്ണനെ കസ്റ്റംസ് മർദിച്ചിട്ടില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി.