കൊച്ചി: കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കാനുള്ള സിംഗിൾ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടഞ്ഞു. സർക്കാരിന്റെ അപ്പിലിലാണ് ഡിവിഷൻ ബഞ്ച് വിധി. അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി കേസ് 15ന് പരിഗണിക്കും
ഓർത്തഡോക്സ് പക്ഷം ജില്ലാ കളക്ടർക്കെതിരെ സമർപ്പിച്ച കോടതിയലക്ഷ്യകേസിലായിരുന്നൂ പള്ളി ഏറ്റെടുക്കാൻ സിംഗിൾ ബഞ്ച് വിധിച്ചത്.
ഈ മാസം 8നകം ഏറ്റെടുത്തില്ലെങ്കിൽ കേന്ദ്രസേന പള്ളി ഏറ്റെടുക്കണമെന്നായിരുന്നു സിംഗിൾ ബഞ്ച് വിധി.പള്ളി ഏറ്റെടുക്കുന്നതിന് സർക്കാർ മുന്നു മാസത്തെ സാവകാശമാണ് തേടിയത്. പള്ളി ഏറ്റെടുത്ത് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാത്തതിന് കളക്ടർക്കെതിരെ എടുത്ത കോടതിയലക്ഷ്യക്കേസാണ് കോടതി പരിഗണിച്ചത്.
അതേസമയം, കോതമംഗലം പള്ളി സിആർപിഎഫ് ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെ കേന്ദ്രം നിലപാടറിയിച്ചു. പള്ളി തർക്കം സംസ്ഥാന വിഷയമാണെന്നും കേന്ദ്രസർക്കാരിനെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നുമായിരുന്നു എഎസ്ജി കോടതിയെ അറിയിച്ചത്. പുനഃപരിശോധനാ ഹർജി നൽകുമെന്ന് എഎസ്ജി കോടതിയിൽ പറഞ്ഞു.
പ്രശ്‌ന പരിഹാരത്തിനായി ഇരുവിഭാഗത്തിന്റെയും വിശ്വാസം നേടാൻ സംസ്ഥാന സർക്കാരിനായില്ലെന്ന് കേന്ദ്രം പറഞ്ഞു. പ്രധാനമന്ത്രി മുൻകൈയ്യെടുത്ത് ഇരുകൂട്ടരുമായും ചർച്ച നടത്തുന്നുണ്ട്. സംസ്ഥാനം സഹായം ആവശ്യപ്പെട്ടാൽ കേന്ദ്രം പരിഗണിക്കുമെന്നും എഎസ്ജി അറിയിച്ചു.