മെൽബൺ: തലമുടിയിൽ കളർ അടിച്ചും കയ്യിൽ പച്ചകുത്തിയുമൊക്കെ വ്യത്യസ്ത കാട്ടുന്നവർ ഉണ്ട്. എന്നാൽ ഇത് അല്പം കടന്നകൈ ആണെന്ന് തോന്നിയാൽ അത്ഭുതമില്ല.ശരീരത്തിന്റെ രൂപവും നിറവും ഭാവവും മാറ്റാന്‍ 87 ലക്ഷം രൂപ ചെലവില്‍ ടാറ്റൂവും ശസ്ത്രക്രിയകളും ചെയ്ത ആംബര്‍ ബ്രിയന്ന ലൂക്ക് ആരാധകര്‍ക്കിടയില്‍ ഡ്രാഗണ്‍ ഗേള്‍ എന്നാണ് അറിയപ്പെടുന്നത്. ശരീരം മുഴുവന്‍ പച്ചകുത്തിയ യുവതി മുടിക്ക് നീല നിറമാണ് നല്‍കിയിരിക്കുന്നത്. കൂടാതെ കൃഷ്ണമണിയുടെ നിറം മാറ്റാനുള്ള ശസ്ത്രക്രിയയും ചെയ്തിട്ടുണ്ട്.
കൃഷ്ണമണിയില്‍ മഷികുത്തിവെച്ചു നിറം മാറ്റുന്ന അപകടകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നാഴ്ച്ചയാണ് ആംബറിന് കാഴ്ച്ച നഷ്ടപ്പെട്ടത്. കൂടാതെ നാവിലും ശരീരത്തിന്റെ പിന്‍ഭാഗത്തും 51 ലക്ഷം രൂപ ചെലവാക്കി ശസ്ത്രക്രിയയിലൂടെ രൂപമാറ്റം വരുത്തി. കഴിഞ്ഞ ഒമ്ബതു വര്‍ഷത്തിനിടയില്‍ 36 ലക്ഷം രൂപ ചെലവഴിച്ച് 600 ടാറ്റൂവാണ് യുവതി ശരീരം മുഴുവന്‍ ചെയ്തിരിക്കുന്നത്്.
ഇപ്പോള്‍ ആരാധകര്‍ക്ക് പുതിയ ഉപദേശം നല്‍കിയിരിക്കുകയാണ് ആംബര്‍. ”കുഞ്ഞുങ്ങളെ, ആരും മയക്കുമരുന്ന് ഉപയോഗിക്കരുത്. ലഹരി ഉപയോഗം നല്ല ഫലങ്ങളുണ്ടാക്കില്ല”എന്നാണ് ഉപദേശം. എന്താണ് പെട്ടെന്ന് ഉപദേശത്തിന് കാരണം എന്ന ആരാധകരുടെ സംശയത്തിനുള്ള ഉത്തരം ഇതാണ്,
2019ല്‍ ഓസ്‌ട്രേലിയയിലെ ആംബറിന്റെ വസതിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തിയിരുന്നു. കോടതിയില്‍ കുറ്റം സമ്മതിച്ച ഡ്രാഗണ്‍ ഗേള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഗുരുതരമായ കുറ്റമായതിനാല്‍ കടുത്ത ജയില്‍ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.
എന്നാല്‍, കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന ഡ്രാഗണിന്റെ അഭിഭാഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 17ലേക്ക് മാറ്റി. കേസ് വിളിക്കുമ്ബോഴെല്ലാം ഹാജരാവുന്നതിനാലും ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നതിനാലും കോടതി ജാമ്യം നീട്ടിനല്‍കുകയും ചെയ്തു.
ലഹരിമരുന്നു ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മൂത്ര പരിശോധനാ റിപ്പോര്‍ട്ട് ആഴ്ച്ചയില്‍ മൂന്നുതവണ പൊലീസിന് നല്‍കുകയും ചെയ്യുന്നു. ഡ്രാഗണ് സ്‌കീസോഫ്രീനിയ പോലുള്ള മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അഭിഭാഷകര്‍ വാദിക്കുന്നുണ്ട്.
അതിനിടെയാണ് പുതിയ ഉപദേശവുമായി ഡ്രാഗണ്‍ എത്തിയത്. തന്നെ ചതിച്ചത് ആരാണെന്നു അറിയാമെന്നും കേസ് നടക്കുന്നതിനാല്‍ സംസാരിക്കാന്‍ പരിമിതിയുണ്ടെന്നും ഡ്രാഗണ്‍ പറയുന്നു. ”സര്‍പ്പങ്ങളെ എനിക്കിഷ്ടമാണ്. ഒരു സര്‍പ്പമായി പുനര്‍ജനിക്കണമെന്നാണ് ആഗ്രഹം’ എന്നും ഡ്രാഗണ്‍ പറയുന്നു.