തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മെഡിക്കൽ കോളേജിൽ നിന്നും ജവഹർ നഗറിലെ വീട്ടിലേക്കാണ് അദ്ദേഹം പോയത്. ഒരാഴ്ചത്തെ വിശ്രമം രവീന്ദ്രന് മെഡിക്കൽ കോളേജിൽ നിന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ രവീന്ദ്രനു വ്യാഴാഴ്ച എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ചിരുന്നു.
എന്നാൽ ഹാജരാകാൻ സാവകാശം തേടി രവീന്ദ്രൻ ഇ.ഡിക്ക് കത്തയച്ചിരുന്നു. സി എം രവീന്ദ്രന് തുടര്‍ചികിത്സ വേണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍.തലവേദന, നടുവേദന തുടങ്ങിയ കാര്യങ്ങളാണ് സി എം രവീന്ദ്രന്‍ ചൂണ്ടിക്കാണിച്ചത്.
മൂന്നാം തവണയും ഇ ഡി യുടെ ചോദ്യം ചെയ്യലിന് സി എം രവീന്ദ്രൻ ഹാജരാകാതിരുന്നതും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയതും വിവാദമായിരുന്നു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി എം രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്.
രവീന്ദ്രന്റെ കഴുത്തിലും ഡിസ്കിനും പ്രശ്നമുണ്ടെന്ന് എംആർഐ റിപ്പോർട്ടില്‍ വ്യക്തമായിരുന്നു. എന്നാൽ ശസ്ത്രക്രിയ ആവശ്യമുള്ള ഗുരുതര പ്രശ്നമില്ലെന്നാണ് മെഡിക്കൽ ബോർഡ് ഇന്നലെ വിലയിരുത്തിയത്. തുടർന്ന് ഇന്ന് ചേർന്ന മെഡിക്കൽ യോഗം ബോർഡ് സി എം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.