തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പ്രതിപക്ഷ നേതാവിന്റെ പ്രതികരണം വളരെ നിർഭാഗ്യകരവും ഖേദകരവുമായിപ്പോയെന്ന് സ്പീക്കർ പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവിന്റേത്. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ ആരോപണങ്ങളും തെറ്റാണ്. സ്വപ്ന ഒരു സഹായവും ചോദിച്ചിട്ടില്ല. വിദേശത്തുവെച്ച് സ്വപ്നയെ കണ്ടിട്ടില്ല. സ്വപ്നയെ പരിചയമില്ലെന്ന് പറഞ്ഞിട്ടില്ല. സ്വപ്നകൊപ്പം വിദേശയാത്ര നടത്തിയിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.കെ സുരേന്ദ്രന് എതിരെ നിയമനടപടി ആലോചിക്കേണ്ടി വരുമെന്നു് സ്പീക്കർ പറഞ്ഞു. താൻ തെറ്റൊന്നും ചെയ്തിട്ടില്ല പിന്നെ എന്തിന് രാജിവെക്കണമെന്നും സ്പീക്കർ ചോദിച്ചു.
നിയമസഭയോ സ്പീക്കറോ മറ്റേതെങ്കിലും ഭരണഘടനാ പദവികളോ വിമർശനത്തിന് വിധേയമാകാൻ പാടില്ലാത്ത വിശുദ്ധ പശുക്കളാണെന്ന അഭിപ്രായമൊന്നും തനിക്കില്ല.
സമൂഹത്തിന്റേയും രാഷ്ട്രീയ പാർട്ടികളുടേയും മറ്റ് സംഘഘടനകളുടേയും വിമർശനത്തിന് വിധേയനമാകുന്നതിൽ തനിക്ക് യാതൊരു അസഹിഷ്ണുതയുമില്ല. എന്നാൽ വസ്തുതയ്ക്ക് നിരക്കാത്ത ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ലഭ്യമായ വിവരങ്ങൾവച്ച് ഭരണഘടനാ സ്ഥാപനങ്ങളെ വിമർശിക്കുന്ന രീതി ശരിയല്ല. കേരള നിയമസഭയെ രാജ്യത്തെ ഏറ്റവും മികച്ച നിയമസഭയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ നാലര വർഷമായി നടന്നത്. ദേശീയ അംഗീകാരം വരെ ലഭിച്ചു. കേരള നിയമസഭ എടുക്കുന്ന തീരുമാനങ്ങളെ മതിപ്പോടെയാണ് മറ്റുള്ളവർ നോക്കിക്കാണുന്നതെന്നും സ്പീക്കർ പറഞ്ഞു.
പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും ദൗര്‍ഭാഗ്യകരമെന്നും ആവര്‍ത്തിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ. വിമര്‍ശനത്തിന് വിധേയനാകാൻ പാടില്ലാത്ത വിശുദ്ധപശു ആണെന്ന അഭിപ്രായമൊന്നും ഇല്ല. എന്നാൽ ഊഹാപോഹം വെച്ചു ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
നിയമ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കിയാണ് മുന്നോട്ട് പോയത്. ചെലവ് ചുരുക്കാനാണ് ഇ വിധാൻ സഭ എന്ന ആശയം കൊണ്ടുവന്നത്. ഇ വിധാൻ സഭ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി വേണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. അതിൽ പ്രതിപക്ഷ അംഗങ്ങളുമുണ്ട്. ഏകപക്ഷിയമായല്ല സ്പീക്കര്‍ തീരുമാനം എടുത്തത്. ഒന്നിനും ഒരു ഒളിവും മറവും വച്ചിട്ടില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു.