കോഴിക്കോട്:കിലോ മീറ്ററുകള്‍ നീണ്ടുകിടക്കുന്ന ‘പിങ്ക് വസന്തം’.ആവളപ്പാണ്ടിയെന്ന ഈ മനോഹര ഗ്രാമമാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം.
‘ചല്ലിപ്പായല്’ എന്നു നാട്ടുകാര്‍ വിളിക്കുന്ന ‘മുള്ളന്‍പായല്‍’ കൂട്ടത്തോടെ പൂവിട്ട കാഴ്ചയാണ് ആവളയെന്ന ഗ്രാമത്തിന്റെ സൗന്ദര്യം ലോകം മുഴുവന്‍ എത്തിക്കുന്നത്. കോഴിക്കോട് ജില്ലയുടെ നെല്ലറയാണ് പേരാമ്ബ്രയ്ക്കു സമീപം ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവളപ്പാണ്ടി.
ഏതാനും ദിവസങ്ങളായുള്ള ‘പിങ്ക് പൂപ്പാടം’ സമൂഹമാധ്യമങ്ങളിലെ താരമായതോടെ ജനങ്ങളുടെ ഒഴുക്കാണ് ആവളയിലേക്ക്. കുടുംബങ്ങളായും അല്ലാതെയും ആളുകള്‍ എത്തിയപ്പോള്‍ ഗ്രാമം വാഹനങ്ങളാല്‍ നിറഞ്ഞു.
കബോംബ ജലസസ്യ കുടുംബത്തില്‍പ്പെട്ട ഫര്‍ക്കേറ്റ (Cabomba Furcata), കരോളിനിയാന (Caroliniana) ഇനങ്ങളാണ് ആവളയില്‍ കൂട്ടത്തോടെ പൂവിട്ടിരിക്കുന്നത്. ഇലകള്‍ മുള്ളുപോലെയുള്ളതിനാലാണ് ഇവയെ മുള്ളന്‍പായല്‍ എന്നു വിളിക്കുന്നത്. കബോംബ കരോളിനിയാന ഇനത്തില്‍ പെട്ടവയെയാണ് ആവളയില്‍ കാണുന്നത്.
കൂട്ടത്തോടെ പൂവിട്ടുനില്‍ക്കുന്ന കാഴ്ച അതിമനോഹരമാണെങ്കിലും ഈ അധിനിവേശ ഇനങ്ങള്‍ പെരുകുന്നത് തദ്ദേശീയ ജലസസ്യങ്ങളെ കൂട്ടത്തോടെ നശിപ്പിക്കും. ഇവ, ആഫ്രിക്കന്‍ പായല്‍ പോലെ ദ്രുതഗതിയിലാണു പെരുകുക. രണ്ട്, നാല്, എട്ട്, പതിനാറ് എന്നിങ്ങനെ ജോമെട്രിക്കല്‍ രീതിയിലാണു വളര്‍ച്ച. കാണ്ഡത്തില്‍നിന്നും വിത്തില്‍നിന്നും ഇവ വളരും.
വടക്ക്-തെക്ക് അമേരിക്കയില്‍നിന്നുള്ള ഈ സസ്യം അക്വേറിയങ്ങളില്നിന്നാണ് പുറത്തെത്തിയതെന്നു ആണ് റിപ്പോർട്ട്.