Kerala

പിടിച്ചെടുത്ത ഐഫോണ്‍ തട്ടിപ്പറിച്ച് വൈദികൻ ഓടി,പതിനാലര കോടിയോളം രൂപ റെയ്ഡിൽ പിടിച്ചെടുത്തു

തിരുവല്ല:ബിലിവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ  മൂന്ന് ദിവസമായി തുടരുന്ന റെയ്ഡ് പൂര്‍ത്തിയായി. ആദായനികുതി വകുപ്പിന്റെ പ്രഥമിക പരിശോധനയില്‍ തന്നെ 300 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നതായി കണ്ടെത്തി. ആറായിരം കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് നിന്ന് ബിലിവേഴ്‌സ് ചര്‍ച്ചിന് സഹായമായി ലഭിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പണം പല മേഖലകളിലേക്ക് വക മാറ്റി ചിലവഴിച്ചുവെന്നു കണ്ടെത്തിയിട്ടുണ്ട്.

റെയ്ഡ് പുരോഗമിക്കുന്നതിനിടെ ആദ്യ ദിവസം സഭയുടെ വക്താവും മെഡിക്കല്‍ കോളേജിന്റെ മാനേജറും ആയ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഉദ്യോഗസ്ഥര്‍ ഇത് പരിശോധിക്കുന്നതിന് ഇടയില്‍ ഫാദര്‍ സിജോ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് ബാത്ത്‌റൂമിലേക്ക് ഓടി ഫോണ്‍ നിലത്ത് എറിഞ്ഞുടച്ച് നശിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.

ഫ്‌ളഷ് ചെയ്യാനുള്ള ശ്രമത്തിനിടെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെടുകയും വൈദികനെ പിടിച്ചുമാറ്റി തകര്‍ന്ന ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിച്ച ഫോണില്‍ നിന്നെടുത്ത ഡേറ്റ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്.

നിര്‍ണായകമായ മറ്റൊരു തെളിവായ പെന്‍ഡ്രൈവും നശിപ്പിക്കാനുള്ള ശ്രമം ജീവനക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് തടയാനായി.

നികുതി നിയമങ്ങള്‍ മറികടന്ന് ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതോടെ ബുധനാഴ്ച മുതലാണ് ബിലിവേഴ്സ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്.  ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലിവേഴ്സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സഭയുടെ മറവില്‍ നടന്ന വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും അനുബന്ധ പ്രവർത്തനങ്ങള്‍ക്കും ഈ തുക വകമാറ്റി വിനിയോഗിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇതുവരെ സഭാ ആസ്ഥാനത്ത് നിന്നടക്കം റെയ്ഡിനിടെ പതിനാലര കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഏഴുകോടി രൂപ ബിലിവേഴ്‌സിന്റെ ആശുപത്രി ജീവനക്കാരന്റെ കാറില്‍ നിന്നാണ് പിടിച്ചെടുത്തത്. ബാക്കി തുക ഡല്‍ഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് പിടിച്ചെടുത്തത്. ഇതില്‍ രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ കൂടി ഉള്‍പ്പെട്ടതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top