തിരുവനന്തപുരം: തന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ ശീത സംഘര്‍ഷം നിലനില്‍ക്കുകയാണെന്ന വാർത്ത അടിസ്ഥാനരഹിതം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമത്തില്‍ വന്ന ഒരു വാര്‍ത്തയെ ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
‘കേസന്വേഷണം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കാര്യം അവര്‍ അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പറയട്ടെ. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന് തുടക്കം മുതല്‍ എല്ലാ സഹകരണവും സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്. ഏത് പ്രധാനി ആയാലും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് സർകാരിനുള്ളത്.
മൂന്ന് അന്വേഷണ ഏജന്സികളാണെന്നാണ് തോന്നുന്നത് ഇപ്പോള്‍ അന്വേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അവരെ ഒരു പരാതിയും ഇതുവരെ പറഞ്ഞിട്ടില്ല.’ മുഖ്യമന്ത്രി പറയുന്നു.
ഈ വാര്‍ത്ത ആ പ്രത്യേക മാദ്ധ്യമത്തില്‍ മാത്രമാണ് താന്‍ കണ്ടതെന്നും മറ്റ് മാദ്ധ്യമങ്ങള്‍ ‘ഇത്തരത്തില്‍ മോശമായ’ രീതിയില്‍ വാര്‍ത്ത നല്‍കിയതായി കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രവും നീതിപൂര്വവുമായ അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നാണ് ഇതുവരെ പറഞ്ഞിട്ടുള്ളതെന്നും ഇതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.