കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തിന് എതിരായ ഹർജികൾ ഹൈക്കോടതി തള്ളി.വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനെതിരെ സർക്കാർ നൽകിയ ഹർജി ഉൾപ്പെടെയാണ് തള്ളിയത്. നയപരമായ തീരുമാനം ആണ് ഇതെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ വാദിച്ചു.നഷ്ടത്തിലോടുന്ന മറ്റ് വിമാനത്താവളങ്ങൾ ഉൾപ്പെടെ നടത്തിക്കൊണ്ടുപോകുന്നതിന് ഇത്തരത്തിൽ ഉള്ള നയപരമായ തീരുമാനങ്ങൾ ആവശ്യമുണ്ടെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വാദിച്ചു. ടെൻഡറിൽ പങ്കെടുക്കാൻ കേരളത്തിന് മറ്റുള്ളവരെപ്പോലെ പോലെ സാധിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വാദിച്ചു.
എന്നാൽ അദാനി ക്വോട്ട് ചെയ്‌ത തുകയ്‌ക്ക് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം കാണിച്ച് സംസ്ഥാനം കത്ത് നൽകിയിട്ടും കേന്ദ്രം അവഗണിച്ചെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
മുൻപരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് നൽകിയത് വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. മുൻപരിചയമുള്ള സർക്കാരിനെ അവഗണിച്ച്, സർക്കാരിന്റെ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയത് പൊതുതാൽപ്പര്യത്തിന് എതിരാണെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു.
പൊതുതാൽപ്പര്യം പൂർണമായും അവഗണിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് കൈമാറിയതെന്ന് കെഎസ്ഐഡിസിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു.