ദുബായ്: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന് മൂന്നാം തോൽവി. ചെന്നൈ ക്കെതിരെ ഹൈദരാബാദിന് 7 റൺസിന്റെ ആവേശ വിജയം. ഹൈദരാബാദ് ഉയർത്തിയ 165 റൺസ് പിന്തുടരാനാകാതെ നിശ്ചിത ഓവറിൽ ചെന്നൈ 5 വിക്കറ്റ് നഷ്ടത്തിൽ 157 റൺസിന് വീണു പോവുകയായിരുന്നു. പതിവിന് വിപരീതമായി ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനായിരുന്നു ഹൈദരാബാദിന്റെ തീരുമാനം. നായകൻ വാർണറുടെ തീരുമാനത്തെ ശരിവെയ്ക്കുന്നതായി മത്സരത്തിന്റെ അന്തിമ ഫലം. ധോണി ഈ സീസണിലെ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും (47*) ടീമിനെ വിജയത്തിൽ എത്തിക്കാനായില്ല. ഒരേ ഒരു ജയത്തിന് ശേഷം തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റ ചെന്നൈ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്.
മോശം തുടക്കമായിരുന്നു ചെന്നെയുടേത്. ആദ്യ ആറ് ഓവറിനുള്ളിൽ മുൻനിര ബാറ്റ്‌സ്മാൻമാരെ ചെന്നൈയ്ക്ക് നഷ്ടമായിരുന്നു. ഷെയ്ൻ വാട്‌സൺ (1), അമ്പാട്ടി റായുഡു (8), കഴിഞ്ഞ കളികളിലെ കേമൻ ഫാഫ് ഡുപ്ലെസിസ് (22) എന്നിവരുടെ വിക്കറ്റുകൾ ചെന്നൈക്ക് നഷ്ടമായി. പിന്നാലെ കേദാർ ജാദവും (3) പുറത്തായി. ആശ്വാസമായത് അർധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയുടേയും നായകൻ ധോണിയുടേയും പ്രകടനമാണ്. 35 പന്തിൽ 50 റൺസെടുത്താണ് തങ്കരസു നടരാജന്റെ പന്തിൽ അബ്ദുൾ സമദിന് പിടികൊടുത്ത് ജഡേജ മടങ്ങിയത്.