കൊച്ചി:സാമൂഹികവും മതപരവും സാംസ്കാരികവുമായ പരിപാടികൾ പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയതോടെ ഇവന്റ് മാനേജ്മെന്റ് രംഗം സജീവമായി. കോവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പിന്തുടരുന്നതിനു പുറമെ, ഇവന്റിൽ വിളമ്പുന്ന ഭക്ഷണപാനീയങ്ങൾ സുരക്ഷിതമാക്കുന്നതിനായി, ഫുഡ്-ഗ്രേഡ് സാനിറ്റൈസറുകളും അണുനാശിനികളും അടുക്കള-കാറ്ററേഴ്‌സ് സ്റ്റോറുകളിലും ഗോഡൗണുകളിലും ഉപയോഗിച്ചു.
ശുചിത്വ പരിശീലന പരിപാടിയിൽ പരിശീലനം ലഭിച്ച സാക്ഷ്യപത്രമുള്ള സ്റ്റാഫുകളാണ് ഇവന്റിനായി നിയോഗിക്കപ്പെടുന്നത്. ഇവന്റുകൾക്കായി കോവിഡ് പൊതു മാനദണ്ഡങ്ങളും അതീവ സുരക്ഷാ പ്രോട്ടോക്കോളുകളും വിശദീകരിക്കുന്ന ലൈവ് എസ്.ഒ.പി. ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ-കേരളം ഹോട്ടൽ ലെ മെറിഡിയനിൽ നടന്ന പരിപാടിയിൽ അവതരിപ്പിച്ചു. മേയർ സൗമിനി ജെയിൻ, ജി.സി.ഡി.എ. ചെയർമാൻ അഡ്വ. വി. സലിം എന്നിവർ ചേർന്ന് എസ്.ഒ.പി. പ്രകാശനം ചെയ്തു. ഇ.എം.എ. വൈസ് പ്രസിഡന്റ് മാർട്ടിൻ ഇമ്മാനുവൽ, ജനറൽ സെക്രട്ടറി രാജു കണ്ണമ്പുഴ എന്നിവർ സംസാരിച്ചു. ‘കോവിഡ് കാലത്തെ മികച്ച ഇവന്റ് ആസൂത്രണം’ എന്ന വിഷയത്തിൽ ശില്പശാലയും നടന്നു. പൊതു ചടങ്ങുകൾക്കുള്ള നൂറു പേർ എന്ന പരിധിയിൽ നിന്നാണ് പരിപാടി സംഘടിപ്പിച്ചത്.