വാഷിങ്ടൺ: യുഎൻ സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ (ECOSOC) യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ സ്റ്റാറ്റസ് ഓഫ് വുമൺ (UNCSW) അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
യുഎൻ സാമ്പത്തിക സാമൂഹിക കൗൺസിലിലേക്ക് ഇന്ത്യ തിളക്കമാർന്ന വിജയം നേടിയിരിക്കുന്നു. ലിംഗസമത്വവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് കിട്ടിയ അംഗീകാരമാണിത്. അംഗരാജ്യങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ടി.എസ്.ഗുരുമൂർത്തി പറഞ്ഞു.
2021 മുതൽ 2025 വരെയുള്ള നാല് വർഷത്തേക്കാണ് ഇന്ത്യക്ക് യു.എൻ.സി.എസ്.ഡബ്ല്യു അംഗത്വം ലഭിച്ചിരിക്കുന്നത്. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളാണ് അംഗത്വത്തിനായി മത്സരിച്ചത്. 54 അംഗ രാജ്യങ്ങളിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും വിജയിക്കാനുള്ള വോട്ടുകൾ നേടിയപ്പോൾ ചൈനക്ക് പകുതി വോട്ടുപോലും ലഭിച്ചില്ല. അഫ്ഗാൻ 39 ഉം ഇന്ത്യ 38 ഉം വോട്ടുകൾ നേടി. ചൈനയ്ക്ക് 27 വോട്ടുകളാണ് ലഭിച്ചത്.
ജൂണിൽ ഇന്ത്യക്ക് യുഎൻ രക്ഷാസമിതിയിൽ താത്കാലിക അംഗത്വം ലഭിച്ചിരുന്നു. 192-ൽ 184 വോട്ടുകൾ നേടിയാണ് ഇന്ത്യ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.